തിരുവനന്തപുരം : ഉദയകുമാര്‍ കസ്റ്റഡി മരണക്കേസില്‍ പ്രത്യേക സി.ബി.ഐ. കോടതി ഇന്നു വിധി പറയും. 12 വര്‍ഷത്തിനുശേഷമാണു വിധി പ്രസ്താവിക്കുന്നത്. മോഷണക്കുറ്റമാരോപിച്ച് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പിടികൂടിയ ഉദയകുമാറിനെ കസ്റ്റഡിയില്‍ ഉരുട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്
സി.ബി.ഐ. അന്വേഷിച്ച കേസില്‍ ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസുകാരായിരുന്ന ജിതകുമാര്‍, ശ്രീകുമാര്‍, എസ്.ഐയായിരുന്ന അജിത്കുമാര്‍, സി.ഐയായിരുന്ന സാബു, അസിസ്റ്റന്റ് കമ്മിഷണറായിരുന്ന ഹരിദാസ് എന്നിവരാണു പ്രതികള്‍. മൂന്നാംപ്രതി സോമന് വിചാരണയ്ക്കിടെ മരിച്ചു.
2005 സെപ്റ്റംബര്‍ 27-ന് ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കു ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍നിന്നാണ് ഒന്നും രണ്ടും പ്രതികളായ ജിതകുമാറും ശ്രീകുമാറും ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ച ഉദയകുമാറിനെ പ്രതികള്‍ സി.ഐ. ഓഫീസിലേക്കു കൊണ്ടുപോയെന്ന് പോലീസുകാരായ ഷീജാകുമാരി, സജിത, തങ്കമണി, രാജന് എന്നിവര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഒന്നരമണിക്കൂറിനുശേഷം തിരിച്ചെത്തിച്ചപ്പോള്‍ ഉദയകുമാര്‍ അവശനായിരുന്നു. ലോക്കപ്പില്‍ രാത്രി പത്തോടെ ബോധരഹിതനായ ഉദയകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരിച്ചു. മൂന്നാംമുറ മൂലമുള്ള പരുക്കുകളാണു മരണകാരണമെന്നു ഫോറന്‍സിക് ഡോക്ടര്‍ ശ്രീകുമാരിയും മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: