ലാവോസ്: തെക്കു കിഴക്കന്‍ ലാവോസില്‍ നിര്‍മാണത്തിലിരുന്ന ഡാം തകര്‍ന്ന് നിരവധി പേര് മരിച്ചു. നൂറ് കണക്കിന് ആളുകളെ കാണാതായി. 7000 ത്തോളം കുടുംബങ്ങള്‍ ഭവനരഹിതരായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ വെള്ളത്തിനടിയിലായ വീടുകളുടേയും കെട്ടിടങ്ങളുടേയും മേല്ക്കൂരകളില് കയറി രക്ഷാവാഹനങ്ങള്‍ കാത്തിരിക്കുകയാണ്.
സെപിയന്‍ സെനാം നോയ് വൈദ്യുത പദ്ധതിക്കായി 2013ല്‍ നിര്‍മാണം ആരംഭിച്ച ഡാമാണ് തകര്‍ന്നത്. അടുത്ത വര്‍ഷത്തോടെ വൈദ്യുതോല്പാദനം ആരംഭിക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ഡാം തകരാന്‍ കാരണമെന്ന് അണക്കെട്ടിന്റെ നിര്‍മാണ ചുമതലയുള്ള ദക്ഷിണ കൊറിയയിലെ എസ്.കെ എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി വ്യക്തമാക്കി.
ഡാം തകര്‍ന്നതോടെ 500 കോടി ഘനയടി ജലമാണ് പുറത്തേക്ക് പോയത്. അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതോടെ ജനങ്ങള്‍ ഒന്നടങ്കം പ്രളയത്തില്‍പെട്ടു. വീടുകളും മറ്റും ഇതിനൊപ്പം തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി തോംഗ്ലൗന്‍ സിസൗലിത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരോട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാന്പുകളില്‍ ഭക്ഷണവും മരുന്നും കുടിവെള്ളവും എത്തിക്കാനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: