കണ്ണൂര്‍: ഐഎസിന്റെ ഇന്ത്യന്‍ പതിപ്പായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധം ശക്തമാക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 26 മുതല്‍ പൊതുസമ്മേളനങ്ങള്‍ നടത്തും. 31 ന് രാവിലെ 10 മണിക്ക് നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ച് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.
ഐഎസ് ഭീകരതയെക്കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയില്‍ അതിന്റെ പ്രഭവകേന്ദ്രം കേരളമാണ്. ഇന്ത്യയില്‍ എവിടെയങ്കിലും മതതീവ്രവാദികളെ പിടികൂടിയാല്‍ അതില്‍ ഒരു കണ്ണൂരുകാരനുമുണ്ടാകും. കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തോട് യുദ്ധം ചെയ്യുന്നതിന് നേതൃത്വം നല്കിയ തടിയന്റവിട നസീറും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മതതീവ്രവാദികളും കണ്ണൂരുകാരായിരുന്നു. ഐഎസിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്ത കേസില്‍ അറസ്റ്റിലായ ബിരിയാണി മൂസ കണ്ണൂര്‍ ജില്ലയില്നിന്നുള്ളയാളാണെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മതതീവ്രവാദത്തെക്കുറിച്ച് പോലീസ് പോലും അറിയുന്നില്ല. മതതീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി കനകമലയില്‍ സജീവമായപ്പോഴും പോലീസ് പറഞ്ഞത് സിനിമയുടെ ഷൂട്ടിങ് നടക്കുകയാണെന്നാണ്. എന്നാല്‍ ഇതേ കനകമലയില്‍ നിന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി നിരവധി തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.
കേരളത്തില്‍ നിരവധി പേര് പോപ്പുലര്‍ ഫ്രണ്ടിന്റെ ഒറ്റക്കുത്ത് കൊലപാതകത്തിനിരയായിട്ടുണ്ട്. അഭിമന്യുവിന്റെ കൊലപാതകം നടന്ന മഹാരാജസ് കോളേജിന് സമീപം മൂന്ന് പോലീസ് സ്റ്റേഷനുകളുണ്ട്. എന്നിട്ടും കൊലപാതകം നടന്ന് മണിക്കൂറുകളോളം പോലീസ് നട്ടം തിരിയുകയായിരുന്നു. പോലീസ് ശക്തമായി ഇടപെട്ടിരുന്നുവെങ്കില്‍ അഭിമന്യുവിന്റെ കൊലയാളികള്‍ രക്ഷപ്പെടില്ലായിരുന്നു. കേരള പോലീസ് മത തീവ്രവാദികളെ ഭയക്കുന്നുവെന്നതാണ് വസ്തുത.
കണ്ണവത്ത് എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിനെ പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിക്കൊലപ്പെടുത്തിയിട്ട് ആറ് മാസം കഴിഞ്ഞെങ്കിലും ഇതുവരെയും മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. നീര്‍വ്വേലി പള്ളിയിലെത്തുന്ന പ്രതികളെ നാട്ടുകാരെല്ലാം കാണുന്നുണ്ടെങ്കിലും പോലീസ് മാത്രം ഇവരെ കാണുന്നില്ലെന്നാണ് പറയുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടുകാരുടെ സംഘമാണ് ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന് പങ്കുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേവലം കണ്ണില്‍ പൊടിയിടുന്ന അന്വേഷണമല്ല പോലീസ് നടത്തേണ്ടത്. കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്നും സത്യപ്രകാശ് പറഞ്ഞു. ബിജെപി ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, പി.എ.റിതേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: