തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്. മോഹന്‍ലാലിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും ബാലന് അറിയിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടത് അനുകൂല ചലച്ചിത്ര പ്രവര്‍ത്തകരടങ്ങുന്ന 105 പേര് ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. താര സംഘടനയായ അമ്മയില്‍ നിന്നും രാജി വച്ച നടിമാരായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കു പുറമെ എഴുത്തുകാരായ എന്‍.എസ്.മാധവന്, സേതു, സച്ചിദാനന്ദന്, രാജീവ് രവി എന്നിവരും നിവേദനത്തില്‍ ഒപ്പു വച്ചിരുന്നു.
അതേസമയം, കത്തില്‍ പേരുള്ള നടന് പ്രകാശ് രാജ് ഇത് നിഷേധിച്ച് രംഗത്തെത്തി. മോഹന്‍ലാലിനെതിരായ കത്തില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്നും ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നുമില്ലെന്നും ഇക്കാര്യത്തില്‍ ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.
മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ തനിക്ക് കഴിയില്ല. അത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല. അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ തനിക്കുള്ള എതിര്‍പ്പ് മുന്‍പേ പ്രകടിപ്പിച്ചിരുന്നു. അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. അതും അവാര്‍ഡ് ദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതും തമ്മില്‍ കൂട്ടിച്ചേര്‍ക്കാനാകില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട കത്തില്‍ എന്റെ പേര് വന്നത് എങ്ങനെയാണ് എന്ന് എനിക്കറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: