ആലക്കോട്: എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ ആദിവാസി യുവാവിനെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വ്യാജവാറ്റി റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ വെള്ളാട് ആശാന്‍കവല പത്തിമുണ്ടയിലെ പുലിക്കിരി സി.കെ.ബാലന്(45)ആണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് എക്സൈസ് സംഘം പത്തിമുണ്ടയിലെ വ്യാജവാറ്റ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തി 25 ലിറ്ററോളം വാഷ് പിടിച്ചെടുത്തത്. എക്സൈസ് സംഘത്തെ കണ്ട് ബാലന് ഓടിരക്ഷപ്പെടുകയും ഉദ്യോഗസ്ഥ സംഘം റെയ്ഡ് അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തെങ്കിലും ബാലന് തിരിച്ചുവന്നില്ല. ബാലനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇന്നലെ രാവിലെ 9.30 ഓടെയാണ് സമീപവാസിയായ വര്‍ക്കിയുടെ കൃഷിയിടത്തിലെ പാറക്കൂട്ടത്തിനരികെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടുന്നതിനിടെ വീണ് പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക സൂചന. തലക്ക് പിറകിലായി മുറിവുകളുണ്ട്. ആലക്കോട് എസ്ഐ കെ.പ്രഭാകരന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വഞ്ചിയം അരീക്കാമല സ്വദേശിയായ ബാലന് പത്തിമുണ്ടയില് നിന്നും വിവാഹം ചെയ്ത ശേഷം ഇവിടെ താമസിച്ചുവരികയായിരുന്നു. അച്ഛന്: കോരന്. ഭാര്യ: കല്ലാ ഓമന. മക്കള്‍: നന്ദു, അനന്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: