കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ചായിരിക്കും കുറ്റപത്രം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫിലെ മൂന്ന് ഉദ്യോഗസ്ഥരെ മുഖ്യ പ്രതികളാക്കിയാണ് കുറ്റപത്രം. എന്നാല്‍, ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുക്കാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കളുടെ പങ്കിനെക്കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.
വരാപ്പുഴ എസ്ഐ ആയിരുന്ന ദീപക് നാലാം പ്രതിയാകും. പറവൂര്‍ സിഐ ക്രിസ്പിന് സാമും പ്രതിപ്പട്ടികയിലുണ്ട്. എന്നാല്‍, മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിനെതിരെ പരാമര്‍ശമില്ല. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ സിപിഎം പ്രാദേശിക നേതാക്കളില്‍ ചിലരുടെ ഇടപെടലുണ്ടായെന്ന് സിപിഎം അനുഭാവികള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം തയ്യാറായില്ലെന്നാണ് ആക്ഷേപമുയരുന്നത്.
ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ആര്‍ടിഎഫ് അംഗങ്ങളായ പോലീസുകാര്‍ മര്‍ദ്ദിച്ചതായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ടിഎഫിലെ അംഗങ്ങളായ സന്തോഷ്കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവര്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാകും. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിനുള്ളില്‍ വെച്ച് എസ്ഐ ദീപക് ശ്രീജിത്തിന്റെ വയറ്റില്‍ ചവിട്ടിയതായി മറ്റു പ്രതികളുടെ മൊഴി ഉണ്ടായിരുന്നു.
അറസ്റ്റ് നടപടികള്‍ പാലിച്ചില്ലെന്നും രേഖകളില്‍ പിന്നീട് തിരിമറി നടത്തിയെന്നുമാണ് മുന്‍ സിഐ ക്രിസ്പിന് സാമിനെതിരായ കുറ്റം. ശ്രീജിത്തിനെ ആദ്യം ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ പറവൂര്‍ മജിസ്ട്രേറ്റും കേസില്‍ സാക്ഷിയാകുമെന്നാണ് വിവരം. ഇന്ത്യന്‍ ശിക്ഷാനിയമം 302 കൊലക്കുറ്റം, 342 അന്യായമായി തടങ്കലില്‍ വക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരായ കുറ്റം. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: