വെള്ളപ്പൊക്കം ദുരിതം വിതച്ചതോടെ സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരിതാശ്വാസ ക്യാംപുകളിലും താല്‍ക്കാലിക ക്യാംപുകളിലുമായി അഭയം തേടിയതു നിരവധി പേരാണ്. എന്നാല്‍ പലസ്ഥലങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമല്ല. മഴക്കെടുതിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.
ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷനുകള്‍ നല്കുന്നില്ലായെന്ന ആക്ഷേപവും ശക്തമാണ്. മുഖ്യമന്ത്രിയെ എവിടെയും കാണുന്നില്ല. അമേരിക്കയില്‍ നിന്ന് സന്ദര്‍ശനമൊക്കെ കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയിട്ട് ദിവസങ്ങളായി. എന്നിട്ടും ജനലക്ഷങ്ങള്‍ക്ക് ദുരിതം വിതച്ച സ്ഥലങ്ങളില്‍ അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാനോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനോ മുഖ്യമന്ത്രി എത്താത്തത് അത്യധികം പ്രതിഷേധമുളവാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ആശ്വാസവുമായി രംഗത്ത് എത്തിയിട്ടും കെടുതികളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനത്തെ മന്ത്രിമാര്ക്കായില്ലായെന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്.
നിഥിന്
കൊട്ടാരക്കര
സഭയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയിലെ രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം ഏറെ വിമര്ശിക്കപ്പെടേണ്ടത് തന്നെയാണ്. രാഹുല്‍ മാന്യത പാലിക്കേണ്ടിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ കുട്ടിക്കളിക്കുള്ള സ്ഥലമല്ല പാര്‍ലമെന്റ്. കെട്ടിപ്പിടിച്ചും കണ്ണിറുക്കിക്കാട്ടിയുമുള്ള പ്രവൃത്തികള്‍ സഭയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ്.
ഇത്തരം ബാലിശമായ നടപടികളിലൂടെ രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പരിഹാസ്യനാവുകയാണ്. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തോട് ഇത്തരത്തില്‍ പ്രതികരിച്ചത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളി തന്നെയാണ്.
സുനില്‍കുമാര്‍
ചവറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: