ബാങ്കോക്ക്: ജീവിതത്തിലെ കഠിന പരീക്ഷണങ്ങള്‍ അതിജീവിച്ചെത്തുന്ന പുരുഷന്മാര് ചെറിയൊരു ഇടവേള ആത്മീയതയ്ക്കായി മാറ്റി വെയ്ക്കുന്ന പതിവുണ്ട് തായ്ലന്ഡില്. ബുദ്ധവിഹാരങ്ങളില്‍ ആത്മീയാഭയം തേടുന്ന ആചാരം.
മരണം മുന്നില്‍ കണ്ട നാളുകളില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങും മുമ്പ് ഇതേ മാതൃക പിന്തുടരുകയാണ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട തായ് കുട്ടികളും.
തല മുണ്ഡനം ചെയ്ത്, മതം അനുശാസിക്കുന്ന വേഷവിധാനങ്ങളോടെ ധ്യാനവും പ്രാര്‍ഥനയുമായി അവരിനി ഒമ്പതുനാള്‍ ചെലവിടുന്നത് ബുദ്ധവിഹാരങ്ങളില്‍. തായ് വിശ്വാസ പ്രകാരം ഒമ്പതെന്ന അക്കം ഭാഗ്യസൂചകമാണ്. ‘വൈല്‍ഡ് ബോര്‍സ്’ എന്ന കുട്ടികളുടെ ഫുട്ബോള്‍ ടീമിലെ 12 അംഗങ്ങളും പരിശീലകനുമായിരുന്നു ഗുഹയിലകപ്പെട്ടത്. അവരില്‍ ക്രിസ്തുമത വിശ്വാസിയായ കുട്ടിയൊഴികെ പതിനൊന്നു പേരും പരിശീലകനുമാണ് പ്രാര്‍ഥനകള്‍ക്കായി ബുദ്ധവിഹാരങ്ങളിലേക്ക് തിരിക്കുന്നത്. രക്ഷപ്പെട്ടെത്തിയ കുട്ടികള്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷം ഒരാഴ്ച മുമ്പാണ് ആശുപത്രി വിട്ടത്.
വടക്കന്‍ തായ്ലന്ഡിലെ താംലാങ്ങ് ഗുഹയില്‍ രണ്ടാഴ്ചയിലേറെ വെളിച്ചവും ഭക്ഷണവുമില്ലാതെ കഴിച്ചു കൂട്ടിയ സംഘത്തെ ജൂലൈ പത്തിന് പുറത്തെത്തിച്ചത് ലോകം ഉറ്റുനോക്കിയ രക്ഷാപ്രവര്ത്തനങ്ങളിലൂടെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: