ന്യൂദല്‍ഹി: പ്രതിപക്ഷമുയര്‍ത്തുന്ന വിവാദങ്ങള്‍ക്കിടെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തുവര്‍ധിപ്പിച്ച് റഫാല്‍ വിമാനങ്ങള്‍ അടുത്ത വര്‍ഷം സപ്തംബറോടെ ലഭ്യമായിത്തുടങ്ങും. ആദ്യ വിമാനം 2019ല്‍ വ്യോമസേനയുടെ ഭാഗമാകും. 2022ഏപ്രിലോടെ 36 വിമാനങ്ങളും വ്യോമസേനയിലെത്തും.
നിശ്ചയിച്ച പോലെ തന്നെ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് രാജ്യസഭയെ അറിയിച്ചു. ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ച കരാറനുസരിച്ച് 36 വിമാനങ്ങളും അനുബന്ധ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളുമടക്കമാണ് ലഭിക്കുന്നത്. 2008ല്‍ യുപിഎ സര്‍ക്കാര്‍ പ്രാഥമിക കരാറൊപ്പിട്ട കരാറില്‍ 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാരീസില്‍ വെച്ച് അന്തിമ തീരുമാനമെടുത്തത്. 36 യുദ്ധവിമാനങ്ങളും അത്യന്താധുനിക ആയുധങ്ങളുമടക്കം 58,000 കോടി രൂപയാണ് കരാറിന് ചെലവാകുന്നത്.
2022ല്‍ റഫാല്‍ വിമാനങ്ങള്‍ പൂര്‍ണ്ണമായും കൈമാറിക്കഴിഞ്ഞ ശേഷം പുതിയ 36 വിമാനങ്ങള്‍ കൂടി ഇന്ത്യയ്ക്ക് കൈമാറാന്‍ ഫ്രാന്‍സ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെയും ചൈനയുടേയും ഭീഷണി ഒരേപോലെ നേരിടുന്നതിനായി 42 സ്ക്വാഡ്രണുകളാണ് വ്യോമസേനയ്ക്ക് ആവശ്യമുള്ളത്. നിലവില്‍ 31 സ്ക്വാഡ്രണുകള്‍ മാത്രമാണ് വ്യോമസേനയ്ക്കുള്ളത്. മുന്‍നിരയില്‍ സുഖോയ്-30 വിമാനങ്ങളുടെ 11 സ്ക്വാഡ്രണുകളും മിഗ്-29, മിറാഷ് 2000 യുദ്ധ വിമാനങ്ങളുടെ മൂന്നുവീതം സ്ക്വാഡ്രണുകളും ആറ് സ്ക്വാഡ്രണ്‍ ജഗ്വാറും വ്യോമസേനയുടെ പക്കലുണ്ട്.
മിഗ് 21 വിമാനങ്ങളുടെ ആറ് സ്ക്വാഡ്രണുകളുണ്ട്. മിഗ് 27 വിമാനങ്ങളുടെ രണ്ട് സ്ക്വാഡ്രണുകളും സേനയ്ക്കുണ്ട്. സുഖോയ്-30 വിമാനങ്ങളുടെ മൂന്നു സ്ക്വാഡ്രണുകളും റഫാലിന്റെ രണ്ട് സ്ക്വാഡ്രണുകളും വാങ്ങാന്‍ സേന കരാറും ഒപ്പുവെച്ചിട്ടുണ്ട്. ഇതിന് പുറമേ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് എംകെ-1 കോമ്പാറ്റ് എയര്‍ക്രാഫ്റ്റിന്റെ രണ്ട് സ്ക്വാഡ്രണുകളും വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. പരമാവധി പതിനെട്ട് യുദ്ധവിമാനങ്ങളാണ് ഒരു സ്ക്വാഡ്രണില്‍ അണിനിരക്കുന്നത്. അതിനിടെ റഫാല്‍ കരാറിന്റെ പേരില്‍ ലോക്സഭയില്‍ ഇന്നലെയും കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുയര്‍ത്തി. കരാറിനെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: