പാലക്കാട്: പെട്രോളിയം വിലനിര്‍ണയ രീതി ഏകീകരിക്കുക, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോറി ഉടമകള്‍ നടത്തുന്ന രാജ്യവ്യാപക പണിമുടക്ക് അഞ്ചുദിവസം പിന്നിട്ടു. വെള്ളിയാഴ്ചക്കകം കേന്ദ്രം ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ അവശ്യസര്‍വീസുകളും നിര്‍ത്തിവയ്ക്കുമെന്നാണ് ചില സംഘടനകളുടെ ഭീഷണി
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന ചരക്കുവാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഒരുദിവസം 2000 മുതല്‍ 3000 വരെ ചരക്കുവാഹനങ്ങള്‍ കടന്നുപോകുന്ന വാളയാര്‍ ചെക്ക്പോസ്റ്റ് റൂട്ടില്‍ ഇന്നലെ 300ല്‍ താഴെ ലോറികളാണ് വന്നത്. പാല് പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കളെത്തിക്കുന്ന ലോറികളും ഇന്നലെ മുതല്‍ പണിമുടക്കില്‍ പങ്കെടുത്തു തുടങ്ങി.
തമിഴ്നാട്ടിലെ പച്ചക്കറി ഉല്പാദന കേന്ദ്രങ്ങളായ ഒട്ടന്‍ഛത്രം, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍നിന്ന് വളരെക്കുറച്ചു വാഹനങ്ങളാണ് ഇന്നലെ പാലക്കാട്, തൃശൂര്‍ മാര്‍ക്കറ്റുകളിലെത്തിയത്. ഈ അവസരം മുതലെടുത്ത് ഇന്നലെ മുതല്‍ കച്ചവടക്കാര്‍ പച്ചക്കറിക്ക് വില കൂട്ടിത്തുടങ്ങിയിട്ടുണ്ട്.
ഈ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പലവ്യഞ്ജനവും പച്ചക്കറിയുമുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാകും. പാലക്കാട്ടെ അതിര്‍ത്തികള്‍ വഴി സിമന്റ്, സ്റ്റീല്‍ എന്നിവയുടെ വരവ് കുറഞ്ഞത് തെക്കന്‍ കേരളത്തിലെ നിര്‍മാണമേഖലയെ സാരമായി ബാധിക്കുമെന്നും ആശങ്കയുണ്ട്.
കഞ്ചിക്കോട് വ്യവസായ മേഖലയില്‍ നിന്ന് ചരക്കെടുക്കാന്‍ മൂന്നുദിവസമായി ലോറികള്‍ എത്തുന്നില്ല. കേരളത്തില്‍ രണ്ടരലക്ഷം ചരക്കുവാഹനങ്ങളാണുള്ളത് ഇതില്‍ 80 ശതമാനവും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സംഘടനകള്‍ അവകാശപ്പെടുന്നത്. വിവിധ ചെക്ക്പോസ്റ്റുകള്‍ വഴി പതിനായിരത്തോളം ചരക്കുവാഹനങ്ങള്‍ ഒരുദിവസം കേരളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. താമരശ്ശേരി ചുരം വഴിയുള്ള ചരക്കുഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ 90 ശതമാനം ചരക്കുനീക്കവും ഇപ്പോള്‍ വാളയാര്‍വഴിയാണ്. ഇതാണ് കഴിഞ്ഞ ദിവസങ്ങളില്‍ പത്തിലൊന്നായി ചുരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: