കൊച്ചി: എറണാകുളം തത്തപ്പള്ളിയില്‍ വീട്ടുതടങ്കലിലാക്കിയ കുട്ടികളെ മാറ്റി പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ സിഡബ്ല്യുസി (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി)ക്ക് നിര്‍ദേശം നല്കി. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നിഷേധിച്ചതായും ഇവര്‍ സുരക്ഷിതരല്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കളക്ടറുടെ നിര്‍ദേശം. വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിക്ക് സമീപം താമസിക്കുന്ന പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47), ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് 12ഉം ഒമ്പതും, ആറും വയസായ മൂന്ന് മക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.
തഹസില്‍ദാര്‍ എത്തി സംസാരിച്ചെങ്കിലും കുട്ടികളെ മോചിപ്പിക്കാന്‍ ഗൃഹനാഥന് അബ്ദുള്‍ ലത്തീഫ് തയ്യാറായിരുന്നില്ല. വിശ്വാസത്തിന്റെ പേരിലാണ് കഴിഞ്ഞ 10 വര്‍ഷമായി കുട്ടികളെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ലത്തീഫ് തടഞ്ഞു വെച്ചിരിക്കുന്നത്. സംഭവത്തില്‍ ലത്തീഫിനും ഭാര്യയ്ക്കുമെതിരെ ലീഗല്‍ സര്‍വീസ് അതോറിറ്റി കേസെടുത്തു. അയല്‍വാസികളുമായി ഒരു ബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല. രാത്രിയില്‍ പോലും വീടിനുള്ളില്‍ വിളക്കു തെളിച്ചിരുന്നില്ല. ഒറ്റപ്പെട്ടു കഴിയുന്ന ഇവര്‍ക്കെതിരെ സംശയം തോന്നിയ പരിസരവാസികളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും താലൂക്ക് ലീഗല്‍ അതോറിറ്റിക്കും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനും പരാതി നല്‍കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന്, ജില്ലാ ലീഗല്‍ അതോറിറ്റി അധികൃതരും പോലീസും ശിശുസംരക്ഷണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്ന വീടിന്റെ വാതില്‍ തുറക്കാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസും നാട്ടൂകാരും ചേര്‍ന്ന് വാതില്‍ തുറക്കാന്‍ ഏറെനേരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ വാതിലിന്റെ പൂട്ട് പൊളിച്ച് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗത്യന്തരമില്ലാതെ അബ്ദുള്‍ ലത്തീഫ് വാതില്‍ തുറക്കുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പമാണ് ഇയാള്‍ വീടിനുള്ളില്‍ കഴിഞ്ഞിരുന്നത്. കുട്ടികള്‍ക്ക് പുറത്തിറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാതാപിതാക്കള്‍ പുറത്തേക്ക് പോകുമ്പോള്‍ വാതില്‍ പുറമേ നിന്ന് പൂട്ടിയാണ് പോയിരുന്നത്. മൂന്ന് പേരെയും സ്കൂളില്‍ വിട്ടിട്ടില്ല. മറ്റ് കുട്ടികളുമായി ചേര്‍ന്ന് പഠിച്ചാല്‍ മക്കള്‍ ചീത്തയാകുമെന്നാണ് ഇവര്‍ പറയുന്ന മറുപടി.
കുട്ടികള്‍ക്ക് വീടിനുള്ളില്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. തനിക്ക് ദിവ്യത്വം ലഭിച്ചിട്ടുണ്ടെന്നും മക്ക സന്ദര്‍ശിക്കുന്നതിന് പകരം ഇവിടെ വന്നാല്‍ മതിയെന്നുമാണ് അബ്ദുള്‍ ലത്തീഫ് പറയുന്നത്.
അതേസമയം, തങ്ങള്‍ വീട്ടുതടങ്കലില്‍ അല്ലെന്നാണ് കുട്ടികള്‍ പറയുന്നത്. മാതാപിതാക്കള്‍ പുറത്തുകൊണ്ടുപോകാറുണ്ടെന്നും വീട്ടില്‍ പഠിപ്പിക്കുന്നുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. എന്നാല്‍ സ്കൂളില്‍ വിടില്ലെന്ന നിലപാടിലാണ് കുട്ടികളുടെ പിതാവ്. അറബ് രാഷ്ട്രങ്ങളിലെ സിലബസ് പ്രകാരം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നുണ്ടെന്നാണ് പിതാവ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: