കൊച്ചി: രാജ്യത്ത് ഇതാദ്യമായി അരങ്ങേറിയ ലാ ലിഗ വേള്‍ഡ് ലീഗിലേക്ക് മെല്‍ബണില്‍ നിന്ന് സിറ്റി എഫ്സി എഴുന്നള്ളിയെത്തിയത് ബ്ലാസ്റ്റേഴ്സിനെ ഗോളില്‍ ആറാടിക്കാന്‍.
ലാ ലിഗ വേള്‍ഡ് ലീഗിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് ദയനീയ തോല്‍വി. കളിയുടെ സമസ്ത േഖലകളിലും ദയനീയ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത അരഡസന്‍ ഗോളുകള്‍ക്കാണ് മെല്‍ബണ്‍ സിറ്റി എഫ്സിയോട് തകര്‍ന്നത്. മെല്‍ബണ്‍ സിറ്റിക്കായി മക്ഗ്രീ രണ്ടും ഡാരിയോ വിഡോസിച്ച്, ലച്ച്ലന് വേല്‍സ്, റാമി നജാറിനെ, ബ്രൂണോ ഫൊര്ണറോളി എന്നിവര്‍ ഓരോ ഗോളും നേടി.
ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയമായിരുന്നെങ്കില്‍ പ്രീ സീസണ് ടൂര്ണമെന്റിനോട് ആരാധകര്‍ ഏറെ ആവേശം കാണിച്ചില്ല. സ്റ്റേഡിയത്തിന്റെ പകുതിയോളം ഭാഗവും ഒഴിഞ്ഞു കിടക്കുകയായിരുന്നു.
അഞ്ചു വിദേശ താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പ്രീ സീസണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങിയത്. അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യന്‍ ഗോള്‍ വല കാത്ത ധീരജ് സിംഗ് ബ്ലാസ്റ്റേഴ്സ് പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ചു. സന്ദേശ് ജിങ്കന്, ലാകിച് പെസിച്, സിറില്‍ കാലി, അനസ് എടത്തൊടിക എന്നിവരായിരുന്നു പ്രതിരോത്തില്‍. അനസും സിറിലും സെന്റര്‍ ബാക്കായപ്പോള്‍ ജിങ്കന് റൈറ്റ് ബാക്ക് പൊസിഷനില്‍ ഇറങ്ങി. കിസിറ്റോ, പ്രശാന്ത്, ദംഗല്‍, നര്‍സാരി എന്നിവരായിരുന്നു മധ്യനിരയില്‍. പ്രതീക്ഷിച്ചത് പോലെ വിദേശ താരങ്ങളായ സ്റ്റൊനോവിചും പൊപ്ലാനിച്ചും ആക്രമണത്തിന് നേതൃത്വം നല്കി. ഡീന്‍ ബൗസാനിസിന് ഗോള്‍ കീപ്പിങ് ചുമതല നല്കി മൈക്കല്‍ ഹാലരന്‍, ഡാരിയോ വിദോസിച്ച് എന്നിവരെ മുന്നേറ്റനിരയില്‍ അണിനിരത്തിയുമാണ് മെല്‍ബണ്‍ കളിച്ചത്. പ്രതിരോധത്തില്‍ നഥാനിയേല്‍ അറ്റ്കിന്സണ്, ബാര്‍ട്ട് ഷെന്കെവെല്ഡ്, സ്കോട്ട് ജാമിയെസണും ലൂക്ക് ബ്രാറ്റന്‍, ഒസാമ മാലിക്, റിലി മക്ഗ്രീ, ആന്റണി കാസിറെസ്, ലച്ച്ലന് വേല്‍സ് എന്നിവര്‍ മധ്യനിരയിലുമിറങ്ങി.
3-5-2 ശൈലിയില്‍ ഇറങ്ങിയ മെല്‍ബണ്‍ സിറ്റി കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുര്‍ത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് പ്രതിരോധത്തിലെ പിഴവുകള്‍. എന്നാല്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന്റെ മികച്ച പ്രകടനം തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിനെ ഗോളില്‍ നിന്ന് രക്ഷിച്ചു.
തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഇരച്ചുകയറിയ മെല്‍ബണ്‍ സിറ്റിക്ക് പക്ഷേ ഗോള്‍ കണ്ടെത്താന്‍ 30-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. അറ്റ്കിന്സണ് മൂന്ന് പ്രതിരോധനിരക്കാരെ കബളിപ്പിച്ചശേഷം പന്ത് ലൂക്ക് ബ്രാട്ടന് ചിപ്പ് ചെയ്തു നല്കി. പന്ത് കിട്ടിയ ബ്രാട്ടന് ബോക്സിനുള്ളിലേക്ക് ലോബ് ചെയ്ത പന്ത് ഡാരിയോ വിഡോസിച്ച് നല്ലൊരു ഹെഡ്ഡറിലുടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ധീരജ് സിങ്ങിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
മൂന്നു മിനിറ്റിനുശേഷം മെല്‍ബണ്‍ സിറ്റി ലീഡ് ഉയര്‍ത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മക്ഗ്രീ പായിച്ച ഇടംകാലന്‍ ഷോട്ട് ധീരജ് സിങ്ങിനെ മറികടന്ന് വലയില്‍ കയറുകയായിരുന്നു. 41-ാം മിനിറ്റില്‍ മെല്‍ബണ്‍ വീണ്ടും ലീഡ് ഉയര്‍ത്തിയെന്നു തോന്നിച്ചെങ്കിലും ധീരജ് സിങ്ങിന്റെ ഉജ്ജ്വല പ്രകടനം ബ്ലാസ്റ്റേഴ്സിനെ തുണച്ചു. ബോക്സിന് പുറത്തുനിന്ന് ഹാലരന്‍ പായിച്ച ഷോട്ട് മുഴുനീളെ പറന്നാണ് ധീരജ് കുത്തിയകറ്റിയത്. ഇതോടെ ആദ്യ പകുതിയില്‍ മെല്‍ബണ്‍ സിറ്റി 2-0ന് മുന്നില്‍.
രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റ് തികയുന്നതിന് മുന്‍പേ മെല്‍ബണ്‍ മൂന്നാം ഗോളും നേടി. പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്ന് ലച്ച്ലന് വേല്‍സ് പായിച്ച ഷോട്ടാണ് ധീരജ് സിങ്ങിനെ മറികടന്ന് വലയിലെത്തിയത്. 56-ാം മിനിറ്റില്‍ നാലാം ഗോളും ബ്ലാസ്റ്റേഴ്സ് വഴങ്ങി.
ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് മക്ഗ്രീ പായിച്ച ഇടംകാലന്‍ ഷോട്ടാണ് ധീരജ് സിങ്ങിന്റെ കാലുകള്‍ക്കിടയിലൂടെ വലയിലെത്തിയത് (4-0). 73-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സിന്റെ ലോകന്‍ മെയ്തേയി തുലച്ചു. 75-ാം മിനിറ്റില്‍ മെല്‍ബണ്‍സിറ്റി നജാറിനെയിലൂടെ അഞ്ചാം ഗോളും നാല് മിനിറ്റിനുശേഷം ബ്രൂണോയിലൂടെ ആറാം ഗോളും നേടി. ഇടയ്ക്ക് ബ്ലാസ്റ്റേഴ്സ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആശ്വാസഗോള്‍ നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നും നിരവധി അവസരങ്ങള്‍ മെല്‍ബണ്‍ സിറ്റി താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ധീരജ് സിങ്ങിന്റെ മികച്ച പ്രകടനവും ലക്ഷ്യം പിഴച്ചതും ബ്ലാസ്റ്റേഴ്സ് തോല്‍വി നാല് ഗോളില്‍ ഒതുങ്ങി.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി സ്പാനിഷ് ക്ലബ് ജിറോണ എഫ്സിയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: