ലോസ് ആഞ്ചലസ്: ആറ് ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ അമേരിക്കയുടെ റ്യാന്‍ ലോച്ചെറ്റിന് പതിനാലു മാസത്തെ വിലക്ക്. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണിത്. അമേരിക്കയുടെ ഉത്തേജക മരുന്നു വിരുദ്ധ ഏജന്‍സി(യുഎസ്എഡിഎ) ണ് ഇക്കാര്യം അറിയിച്ചത്.
ഉത്തേജക മരുന്നിന്റെ ചില അംശങ്ങള്‍ റ്യാനിന്റെ ശരീരത്തില്‍ കടന്നതായി പരിശോധനയില്‍ കണ്ടെത്തി. റ്യാന്‍ ബോധപൂര്‍വം ഉത്തേജക മരുന്നുപയോഗിച്ചതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു കരുതുന്നില്ലെന്ന് യുഎസ്എഡിഎ വക്താവ് പറയുന്നു. എന്നാല്‍ ജാഗ്രതക്കുറവുണ്ടായി. അതിനുള്ള ശിക്ഷയാണ് പതിനാലു മാസത്തെ വിലക്ക്. അടുത്ത ആഴ്ച കാലിഫോര്‍ണിയയില്‍ തുടങ്ങുന്ന അമേരിക്കന്‍ നാഷണല്‍ ചാംപ്യന്‍ഷിപ്പ്, ടോക്കിയോയില്‍ അടുത്തമാസം തുടങ്ങുന്ന പാന്‍ പസഫിക് ചാംപ്യന്‍ഷിപ്പ്, 2019ലെ ദക്ഷിണ കൊറിയയിലെ ലോക ചാംപ്യന്‍ഷിപ്പ് എന്നിവയില്‍ റ്യാനിനു പങ്കെടുക്കാനാവില്ല.
താന്‍ ഉത്തേജക മരുന്നു കഴിച്ചിട്ടില്ലെന്ന് റ്യാന്‍ മാധ്യമപ്രവര്‍ത്തരോട് ആവര്‍ത്തിച്ചു. ചികിത്സയുടെ ഭാഗമായി സ്വീകരിച്ച മരുന്നുകളില്‍ നിന്നും ചില ഉത്തേജക മരുന്നുകളുടെ അംശങ്ങള്‍ ശരീരത്തില്‍ കടന്നേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി കരുതല്‍ വേണ്ടതായിരുന്നെന്ന് ഈ നടപടി സൂചിപ്പിക്കുന്നു. നിയമങ്ങളെ അനുസരിക്കും. അന്വേഷണവുമായി സഹകരിക്കും, ഫ്ളോറിഡയില്‍ വിളിച്ച പത്രസമ്മേളനത്തില്‍ മുപ്പത്തിമൂന്നുകാരനായ റ്യാന്‍ പറഞ്ഞു.
ചികിത്സയുടെ ഭാഗമായി എടുത്ത ഐവി ഇന്‍ജക്ഷനിലൂടെയാണ് റ്യാനിന്റെ ശരീരത്തില്‍ ഉത്തേജക മരുന്ന് കടന്നത്. നിരോധിത മരുന്നല്ല ഇത്. എന്നാല്‍ 12 മണിക്കൂറിനിടെ അനുവദനീയമായ അളവില്‍ക്കൂടുതല്‍ മരുന്ന് റ്യാനിന്റെ ശരീരത്തില്‍ കടന്നതായി പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ മെയ് മാസത്തില്‍ ഭാര്യക്കും മകനും കടുത്ത പനി ബാധിച്ചപ്പോള്‍ തനിക്കു പകരാതിരിക്കാന്‍ എടുത്ത കുത്തിവെപ്പാണ് കുഴപ്പമായതെന്നാണ് റ്യാന്‍ പറയുന്നത്. മെയ് 24ന് ആശുപത്രിയില്‍ കുത്തിവെപ്പെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ റ്യാന്‍ പങ്കുവെച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് യുഎസ്എഡിഎ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: