കടുത്തുരുത്തി: കല്ലറ മുണ്ടാറിലെ ദുരിതാശ്വാസക്യാമ്പ് കണ്ട് റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ രണ്ട് പേരുടെയും മൃതദേഹം കിട്ടി. കടുത്തുരുത്തി മാതൃഭൂമി ന്യൂസ് സ്ട്രിംഗര്‍ മാന്നാര്‍ പട്ടശ്ശേരില്‍ സജി മെഗാസ്(47)ന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.
അപകട സ്ഥലത്തുതന്നെയായിരുന്നു സജിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവല്ല സ്വദേശി ബിബിന്റെ (26) മൃതദേഹം വൈകിട്ട് ഏഴ് മണിയോടെ അപകടം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറിയാണ് കണ്ടത്. കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ പറേകോളനിയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന ചാനല്‍ സംഘം സഞ്ചരിച്ച വള്ളം തിങ്കളാഴ്ച പന്ത്രണ്ടരയ്ക്ക് കരിയാറിന്റെ മനക്കച്ചിറ ഒമ്പതാം നമ്പറിലാണ് മറിഞ്ഞത്.
അപടത്തില്‍ മാതൃഭൂമി ന്യൂസിന്റെ കോട്ടയം റിപ്പോര്‍ട്ടര്‍ തൃശൂര്‍ കുടപ്പുഴമന ശ്രീധരന് (28), ചിറക്കടവ് തടിച്ചുമാക്കില്‍ അഭിലാഷ് (29) എന്നിവരെ വള്ളം തുഴഞ്ഞ മുണ്ടാര്‍ സ്വദേശി അഭിലാഷ് രക്ഷപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കാണാതായവര്ക്ക്വേണ്ടി സ്കൂബാടീമും, ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ തിങ്കളാഴ്ച രാത്രി എട്ടുമണിവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇന്നലെ നാവികസേനയും, ദ്രുതകര്‍മ്മ സേനയും ഫയര്‍ ഫോഴ്സും എത്തി രാവിലെ ഏഴരയോടെ തെരച്ചില്‍ ആരംഭിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ നന്മക്കൂട്ടം എന്ന ആറംഗ ചെറുപ്പക്കാരുടെ തിരച്ചില്‍ സംഘത്തിലെ ഷാമോന് ആണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്.
മുണ്ടാറില്നിന്നും എഴുമാന്തുരുത്ത് പലത്തിന് സമീപം മൃതദേഹം എത്തിച്ച ശേഷം ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കടുത്തുരുത്തി ടൗണിലും തുടര്‍ന്ന് ആപ്പാംഞ്ചിറയിലും പൊതുദര്‍ശനത്തിന് വച്ചു. മാന്നാറിലെ വീട്ടിലെത്തിച്ച സജിയുടെ മൃതദേഹം കാണാന്‍ വന്‍ജനാവലി എത്തി. അഞ്ചു മണിയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. റ്റിവിപുരം സുരേന്ദ്രഭവനത്തില്‍ സുനിതയാണ് ഭാര്യ. മക്കള്‍: അമിക സജി (പ്ലസ്വണ് വിദ്യാര്‍ത്ഥിനി), അമിയ സജി (അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: