തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ വഴിത്തിരിവായത് പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതോടെ. മരിക്കും മുമ്പ് ഉദയകുമാറിന് മാരകമായി മര്‍ദനമേറ്റെന്ന് പോസ്റ്റുമാര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ധ ഡോ. ശ്രീകുമാരിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് ആദ്യം നര്‍ക്കോട്ടിക് സെല്ലും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ഇതില്‍ പോലീസുകാരായ ജിതകുമാറും, ശ്രീകുമാറും, സോമനുമായിരുന്നു പ്രതികള്‍. വിചാരണയ്ക്കിടെ ഉദയകുമാറിനൊപ്പം പിടിയിലായ പ്രധാന സാക്ഷി സുരേഷ്കുമാറും മറ്റ് സാക്ഷികളായ പോലീസുകാരും കൂട്ടത്തോടെ കൂറുമാറി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ഉരുട്ടിക്കൊല. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന് രാഷ്ട്രീയ ആയുധമാക്കി ഉരുട്ടിക്കൊലയെ.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും അടുത്തു വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രഭാവതിഅമ്മയുടെ പോസ്റ്റര്‍ സംസ്ഥാനത്തുടനീളം പതിപ്പിച്ച് എല്‍എഡിഎഫ് ഉരുട്ടിക്കൊലക്കേസ് പ്രചരണ ആയുധമാക്കി. വിഎസ് മുഖ്യമന്ത്രിയായപ്പോഴായിരുന്നു കേസിന്റെ വിചാരണ. പോലീസുകാര്‍ കൂട്ടത്തോടെ കൂറുമാറിയിട്ടും വിഎസ് പോലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ല. ഒടുവില്‍ നീതി തേടി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2010ല്‍ ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി. ഇതോടെയാണ് കേസ് വഴിത്തിരിവായത്.
സിബിഐ അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം കൂടി. ഉദയകുമാറിനെ കൊന്നതിനും വ്യാജരേഖ ചമച്ച് തെളിവ് നശിപ്പിച്ചതിനും വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്, വി.പി.മോഹന്‍, അന്നത്തെ ഫോര്‍ട്ട് എസ്ഐ ടി.അജിത്കുമാര്‍, സിഐ ഇ.കെ.സാബു, അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിദാസ്, വനിതാപോലീസുകാരായ ഷീജകുമാരി, സജിതകുമാരി, ക്രൈം എസ്ഐ രവീന്ദ്രന് നായര്‍, റൈറ്റര്‍മാരായ ഹീരലാല്, തങ്കമണി, വിജയകുമാര്‍ ഇവരെ കൂടാതെ ഉദയകുമാറിനൊപ്പം പിടികൂടിയ സുരേഷ്കുമാര്‍ എന്നിവരെ പ്രതിയാക്കി കുറ്റ പത്രം സമര്‍പ്പിച്ചു.
വനിതാ പോലീസുകാരെയും ക്രൈം എസ്ഐ രവീന്ദ്രന് നായര്‍, റൈറ്റര്‍മാരായ ഹീരലാല്, തങ്കമണി, വിജയകുമാര്‍ ഉദയകുമാറിനൊപ്പം പിടികൂടിയ സുരേഷ്കുമാര്‍ എന്നിവരെയും കോടതി മാപ്പുസാക്ഷിയാക്കി. സിബിഐ കോടതിയിലും സുരേഷ് ഉള്‍പ്പെടെ ഏഴു പേര് കൂറുമാറി. എന്നാല്‍ നിര്‍ണ്ണായക സാക്ഷി മൊഴി നല്‍കിയത് വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ രജനിയാണ്. സിഐ ഓഫീസില്‍നിന്ന് ചോദ്യം ചെയ്ത ശേഷം തിരിച്ചുകൊണ്ടുവന്ന ഉദയകുമാര്‍ ലോക്കപ്പില്‍ നിലവിളിക്കുന്നത് കേട്ടെന്നാണ് രജനിയുടെ മൊഴി. ഫോറന്‍സിക് വിദഗ്ധ ഡോ. ശ്രീകുമാരിയുടെ മൊഴിയും നിര്‍ണായകമായി.
ഒരു പ്രതി മരിച്ചു; രണ്ടുപേര്‍ വിരമിച്ചു
തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിലെ പ്രതികളില്‍ ഒരാള്‍ മരണമടഞ്ഞു. രണ്ടു പേര് വിരമിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ സര്‍വ്വീസിലും .സിവില്‍ പോലീസ് ഓഫീസര്‍ ആയിരുന്ന സോമന് രണ്ടു മാസം മുമ്പ് വിരമിച്ച ശേഷം മരണമടഞ്ഞു. കൊലക്കുറ്റം നടത്തിയെന്ന് കോടതി കണ്ടെത്തിയ പോലീസുകാരായ ജിതകുമാര്‍ ഡിഡിആര്‍ബിയില്‍ എഎസ്ഐ ആയും ശ്രീകുമാര്‍ നര്‍ക്കോട്ടിക് സെല്ലില്‍ കോണ്‍സ്റ്റബിളുമാണ്. എസ്ഐ ആയിരുന്ന അജിത്കുമാര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി സര്‍വ്വീസില്‍ തുടരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിദാസും, സിഐ സാബുവും സര്‍വീസില്‍ നിന്നും വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: