ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ തയ്യാറാണെന്ന് വിജയ് മല്ല്യ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. ബാങ്കുകള്‍ക്ക് നല്‍കാനുള്ള 13,000 കോടി രൂപ അടയ്ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതിന് പിന്നാലെ ആണ് മല്ല്യയുടെ നീക്കം.
മല്ല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റും സിബിഐയും കണ്ടുകെട്ടിയിരുന്നു. വിദേശരാജ്യങ്ങളിലുള്ള സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ഊര്‍ജിതമായി നടക്കുകയാണ്. ഇയാളെ വിട്ടുകിട്ടാനുള്ള കേസില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി എതാനും ദിവസങ്ങള്‍ക്കകം വിധി പുറപ്പെടുവിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെയ്ക്ക് മടങ്ങാന്‍ തയ്യാറാണെന്ന് വിജയ് മല്ല്യ നിലപാട് എടുത്തത്.
സ്വത്ത് വിറ്റ് കടം വീട്ടാന്‍ തനിക്ക് സാധിക്കും എന്നാണ് മല്ല്യ അറിയിച്ചിരിക്കുന്നത്. തനിക്ക് 13,960 കോടി രൂപയുടെ സ്വത്തുണ്ട്. ഇത് വില്ക്കാന് കോടതിയില്‍ നിന്ന് അനുമതി തേടി കഴിഞ്ഞതായും മല്ല്യ ഇ.ഡിയെ അറിയിച്ചു.
അതേസമയം നിരുപാധികമായി രാജ്യത്തേക്ക് മടങ്ങി എത്താനാണെങ്കില്‍ അതിന് അവസരം ലഭ്യമാക്കാം എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. മടങ്ങിവരാന്‍ വ്യവസ്ഥകള്‍ ഒന്നും അംഗികരിക്കില്ല. അല്ലെങ്കില്‍ രാജ്യത്തെയ്ക്ക് എത്തിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും എന്നും വിജയ് മല്ല്യയ്ക്ക് ഇ.ഡി മുന്നറിയിപ്പ് നല്കി. രാജ്യത്തെ എല്ലാ കേസുകളിലും വിചാരണ നേരിടേണ്ടി വരും. വിവിധ ബാങ്കുകളില്‍ നിന്ന് ആറായിരത്തിലേറെ കോടി രൂപയെടുത്താണ് വിജയ് മല്ല്യ മുങ്ങിയത്. ഇത് പലിശ സഹിതം ഇപ്പോള്‍ 13,000 കോടിയോളമായിട്ടുണ്ട്. അതേസമയം മല്ല്യയുടെ കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം ഇതിനേക്കാള്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: