തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ഒന്നും രണ്ടും പ്രതികളായ പോലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ്.വി ശ്രീകുമാര്‍ എന്നിവരെയണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു.
മറ്റു മൂന്ന് പോലീസുകാരെ മൂന്നു വര്‍ഷം തടവിനും വിധിച്ചു. സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി ജെ നാസറാണ് കേസില്‍ വിധി പറഞ്ഞത്. ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ടി.അജിത് കുമാര്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ. ഇവര്‍ അയ്യായിരം രൂപ പിഴ അടയ്ക്കണം. ഒന്നും രണ്ടും പ്രതികള്‍ കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളും മറ്റ് പ്രതികള്‍ തെളിവുനശിപ്പിക്കാന്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും ചെയ്തതായി കോടതി കണ്ടെത്തി. കേസില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്.
മൂന്നാം പ്രതി പൊലീസുകാരനായ സോമന് ആറുമാസം മുമ്പ് മരിച്ചു. മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കി. 13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. 2005 സെപ്റ്റംബര്‍ 27നാണു മോഷണ കുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് വിധേയനായി. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ വച്ച് മരിച്ചു.
കേസ് ഇല്ലാതാക്കാന്‍ പോലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പ്രതികളായ പോലീസുകാരെ അറസ്റ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: