ക്വറ്റ: പാക്കിസ്ഥാനില്‍ കനത്ത സുരക്ഷാവലയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ പരക്കെ അക്രമം അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ വന്‍ സ്ഫോടനമുണ്ടായി. 31 പേര് കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കറാച്ചിയിലെ ലര്‍ക്കാന മേഖലയിലെ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ ക്യാന്പിനു നേരെ ബോംബേറുണ്ടായി. മിര്‍പൂര്‍ക്കാസ് ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ക്കു നേരെയും ബോംബേറുണ്ടായി. ഇവിടെ നിരവധിപ്പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നിരവധി അക്രമണങ്ങളാണ് ഭീകരര്‍ നടത്തിയത്.
രാജ്യത്തെ 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 3,71,388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിനായി ഇത്രയും വലിയ സൈനികവിന്യാസം ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: