കണ്ണൂര്‍: വികലമായ വികസന കാഴ്ചപ്പാടുകളാണ് കേരളത്തെ വെള്ളപ്പൊക്കത്തിന്റെയും വരള്‍ച്ചയുടെയും നാടാക്കി മാറ്റിയതെന്ന് മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്. കണ്ണൂരിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സേവാഭാരതി നടപ്പാക്കുന്ന സ്വച്ഛ് കണ്ണൂര്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞവും സന്നദ്ധസേനാ രൂപികരണവും ചേമ്പര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ദിവസം മഴപെയ്താല്‍ വെള്ളപ്പൊക്കവും മഴ പെയ്തില്ലെങ്കില്‍ വരള്‍ച്ചയുമെന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. 1999 ലെ വെള്ളപ്പൊക്കത്തില്‍ ഒരാള്‍ക്ക് പോലും കീവഹാനി സംഭവിച്ചില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. മഴ ശക്തമായതോടെ തന്റെ വീടും വെള്ളത്തിലായെന്നും കുമ്മനം പറഞ്ഞു.
വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് പൂര്‍ണ്ണമായും നിലച്ച് പോയതാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം. അഞ്ചര ലക്ഷം ഹെക്റ്റര്‍ നെല്‍വയലുള്ള കേരളത്തില്‍ ഇന്ന് കേവലം രണ്ട് ലക്ഷം ഹെക്റ്റര്‍ നെല്‍വയല്‍ മാത്രമേ നിലവിലുള്ളു. ജലസംഭരണികളായ നെല്‍വയല്‍ നഷ്ടപ്പെട്ടതാണ് ജലവിതാനം താഴാന്‍ കാരണം. പുഴകളിലെ മണല്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. ലഭ്യമാകുന്ന ജലവും മലിനമാണ്. ഭൂമിക്കടിയിലേക്ക് ജലം ജലം താഴ്ന്നാല്‍ മാത്രമേ ജലവിതാനം ഉയരുകയുള്ളു. എന്നാല്‍ ഭൂമിയില്‍ മുവുവന്‍ പ്ലാസ്റ്റിക്കായതിനാല്‍ സ്വാഭാവികമായ ജലസംരക്ഷണം നടക്കുന്നില്ല.
ഉരുള്‍ പൊട്ടല്‍, വെള്ളംപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്ന് നാം ചിന്തിക്കണം. നമ്മുടെ ഭൂമിയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ പുതിയ ജനകീയ യജ്ഞം വേണമെന്നും മഹത്തായ ഈ കര്‍മ്മമാണ് സേവാഭാരതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: