കൊച്ചി: ഉദയകുമാറിന്റെ ഉരുട്ടിക്കൊലയില്‍ രണ്ടു പോലീസുകാര്‍ക്ക് തൂക്കുകയര്‍ എന്ന വിധി വരുമ്പോള്‍ എറണാകുളത്ത് സമാനമായ മറ്റൊരു കേസില്‍ നിയമ നടപടി തുടരുന്നു. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് ഒരര്‍ഥത്തില്‍ മറ്റൊരു ഉദയകുമാറാണ്. ചെയ്യാത്ത കുറ്റത്തിനാണ് പോലീസിന്റെ തേര്‍വാഴ്ചയില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരനും ജീവന് നഷ്ടപ്പെട്ടത.് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജിന് അടക്കം പങ്കുള്ള കേസ് ഇപ്പോള്‍ ഒതുക്കി തീര്‍ക്കാനും ശ്രമം നടക്കുന്നു. അന്വേഷണ സംഘം എസ്പിയെ പല ആവര്‍ത്തി ചോദ്യം ചെയ്തെങ്കിലും എസ്പിയെ കേസില്‍ നിന്ന് തന്നെ ഒഴിവാക്കിയിരിക്കുകയാണിപ്പോള്‍.
പറവൂര്‍ സിഐ ക്രിസ്പിന് സാം, വരാപ്പുഴ എസ്ഐ ദീപക്, ടൈഗര്‍ ഫോഴ്സിലെ മൂന്ന് പോലീസുകാര്‍, വരാപ്പുഴ സ്റ്റേഷനിലെ മറ്റ് മൂന്ന് പോലീസുകാര്‍ക്കെതിരെയാണ് നിലവില്‍ കേസ്. 1987ല്‍ ചേര്‍ത്തല സ്വദേശി ഗോപിയുടെ ജീവന് കവര്‍ന്നതും പോലീസ് രാജിലൂടെയായിരുന്നു. ഗോപിയുടെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അച്ഛന് തങ്കപ്പന് നടത്തിയ നിയമപോരാട്ടം ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പതിനൊന്ന് വര്‍ഷം മകന്റെ മൃതദേഹം സംസ്കരിക്കാതെ വീട്ടുവളപ്പില്‍ സൂക്ഷിച്ചുകൊണ്ടായിരുന്നു തങ്കപ്പന്റെ നിയമ പോരാട്ടം.
ഇരുപത് വര്‍ഷത്തിന് ശേഷം 2008 ലാണ് ആ കേസില്‍ പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടത്. ടേപ്പ് റിക്കോര്‍ഡര്‍ മോഷണ കേസില്‍ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് ഗോപിയെ ചേര്‍ത്തല പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. പിന്നീട് മരണവാര്‍ത്തയാണ് സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് എത്തിയത്. നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജീവിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവവും കേരള മനഃസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. 2014 മെയ് 19നാണ് ശ്രീജീവിനെ പാറശാല പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. മെയ് 21ന് ശ്രീജീവ് മരണപ്പെട്ടു. ശ്രീജീവിന്റെ കേസിലും ഗോപിയുടെയും ഉദയകുമാറിന്റേത് പോലെതന്നെ മോഷണകുറ്റമാണ് പോലീസ് ആരോപിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: