ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭം ധരിച്ചിരുന്നില്ലെന്ന് തമിഴനാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലത്തോടൊപ്പം 1980കളിലെ വീഡിയോ ക്ലിപ്പും സര്‍ക്കാര്‍ കോടതിയില്‍ തെളിവായി സമര്‍പ്പിച്ചു. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബെംഗളൂരു സ്വദേശിനിയായ അമൃത സാരഥി മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ തെളിവ് സമര്‍പ്പിച്ചത്.
മകളാണെന്ന് അവകാശവാദത്തിലൂടെ ജയലളിതയുടെ സ്വത്തുക്കള്‍ നേടിയെടുക്കാനാണ് അമൃതയുടെ ശ്രമം. അവകാശവാദം ഉന്നയിക്കുന്ന വ്യക്തി ഒരു ഫോട്ടോ പോലും കോടതിയില്‍ ഹാജരാക്കാത്തതെന്തു കൊണ്ടാണെന്നും അഭിഭാഷകന് ചോദിച്ചു. ജയലളിതയുടെ ബന്ധുക്കള്‍ ജീവിച്ചിരിപ്പുണ്ടെന്നും ആവശ്യമെങ്കില്‍ അമൃതയുടെ ഡിഎന്‍എ പരിശോധന നടത്താന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്ന് അറിയിച്ച അമൃത ജയലളിത തന്റെ അമ്മയാണെന്ന് തെളിയിക്കാന്‍ തനിക്ക് അവസരം തരണമെന്നും കോടതിയെ അറിയിച്ചു.
അമൃത കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് അവര്‍ ജനിച്ചത് 1980 ലാണ്. അമൃത ജനിക്കുന്നതിനു ഒരു മാസം മുന്‍പുള്ള ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങിന്റെ ദൃശ്യങ്ങളാണ് സര്‍ക്കാര്‍ ഹാജരാക്കിയത്. ജയലളിത ഗര്ഭിണിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങളെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ജയലളിത ബ്രാഹ്മണ സമുദായംഗമായതിനാല്‍ മൃതദേഹം പുറത്തെടുത്ത് ബ്രാഹ്മണ ആചാരപ്രകാരം സംസ്കരിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വൈദ്യനാഥന് കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: