കമ്പാല : ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി 18 എംബസികൾ കൂടി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ ആഫ്രിക്കൻ രാജ്യങ്ങളിലെ എംബസികളുടെ എണ്ണം 47 ആവും. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ സന്ദർശനവേളയിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഉഗാണ്ടയിലെത്തിയ മോദി ഉഗാണ്ടൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ആഫ്രിക്കൻ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താനുള്ള പത്ത് നയങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. ഇന്ത്യ ആഫ്രിക്കയ്ക്ക് മുൻഗണന നൽകും, ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ തീവ്രമാക്കുകയും ആഴത്തിൽ തുടരുകയും ചെയ്യും, ഇപ്പോൾ പ്രകടമാക്കിയതുപോലെ അത് നിലനിറുത്തുകയും ചെയ്യും.ഇന്ത്യൻ വിപണി ആഫ്രിക്കൻ രാജ്യങ്ങൾക്കായി തുറന്നുകൊടുക്കും. ആഫ്രിക്കയിൽ നിക്ഷേപത്തിന് പിന്തുണ നൽകും.
‘ആഫ്രിക്കയുടെ വികസനത്തെ സഹായിക്കാൻ ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവം പ്രയോജനപ്പെടുത്തും. പൊതുസേവനങ്ങളുടെ വിതരണം, വിദ്യാഭ്യാസം, ആരോഗ്യം, ഡിജിറ്റൽ സാക്ഷരത എന്നീ മേഖലകളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഇത്ഉപയോഗപ്പെടുത്തും. ആഫ്രിക്കയിൽ 60 ശതമാനം കൃഷിയിയുണ്ടെങ്കിലും, ആഗോള ഉൽപാദനത്തിന്റെ വെറും 10% മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ആഫ്രിക്കയുടെ കൃഷി മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിങ്ങളോടൊപ്പം പ്രവർത്തിക്കും. കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികൾ പങ്കാളിത്തതോടെ പരിഹരിക്കും. ഭീകരതയെയും തീവ്രവാദത്തെയും ചെറുക്കുന്നതിന് പരസ്പര സഹകരണം ശക്തിപ്പെടുത്തും. സമാധാനം നിലനിർത്തുന്നതിനും ഐക്യരാഷ്ട്രസഭയ്ക്ക് പിന്തുണ നൽകുന്നതിനും സൈബർ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും സഹായിക്കും. മോദി വ്യക്തമാക്കി.
ആഫ്രിക്കൻ രാജ്യങ്ങളുമായി മത്സരമല്ല, സഹകരണമാണ് ലോകം പ്രതീക്ഷിക്കുന്നത്. ഇന്ത്യയും ആഫ്രിക്കയും കൊളോണിയലിസത്തിനെതിരെ പോരാടിയതുപോലെ തന്നെ, ആഫ്രിക്കയിലും ഇന്ത്യയിലും ജീവിക്കുന്നവർക്ക് നീതിക്കായും ജനാധിപത്യ വ്യവസ്ഥിതിക്കായും ഒരുമിച്ച് പ്രവർത്തിക്കണം. മോദി പാർലമെന്റിൽ ചൂണ്ടിക്കാട്ടി.
കാമ്പാലയിലെ ഇന്ത്യ-ഉഗാണ്ട ബിസിനസ്സ് ഫോറത്തെയും മോദി അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് മോദി പറഞ്ഞു. വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും സാധ്യതകൾ ലഭ്യമാക്കുന്നതിനുള്ള അവസരം ഒരുക്കാൻ ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ മുന്നോട്ടു വരണമെന്ന് ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസ്വെവേനി പറഞ്ഞു.
ഇന്ത്യൻ വംശജർ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭഭായി പട്ടേലിന്റെ അർധകായ പ്രതിമ മോദിയും മുസ്വെവേനിയും ചേർന്ന് അനാച്ഛാദനം ചെയ്തിരുന്നു. നേരത്തേ ഇരു നേതാക്കളും ഉഭയകക്ഷിതല ചർച്ചകൾ നടത്തിയിരുന്നു. പ്രതിരോധ സഹകരണവുമായും മറ്റ് മേഖലകളുമായും ബന്ധപ്പെട്ട് നാല് ധാരണാപത്രങ്ങൾ ഒപ്പുവച്ചു. 1997 നുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഉഗാണ്ട സന്ദർശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: