പത്തനംതിട്ട: ശബരിമലയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാൻ കടമ്പകളേറെ. രാജ്യത്താകമാനം പ്ലാസ്റ്റിക്ക് നിർമ്മാണവും ഉപയോഗവും നിർബാധം നടക്കുമ്പോൾ ശബരിമലയിൽ മാത്രം ഇതിന് വിലക്ക് ഏർപ്പെടുത്തുന്നത് പ്രായോഗികമല്ല. ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വഴിപാടുസാമഗ്രികൾ മിക്കതും പ്ലാസ്റ്റിക്ക് പാക്കറ്റുകളിലാണ് ലഭിക്കുന്നത്. ഇരുമുടിക്കെട്ടിൽ നിറച്ചുകൊണ്ടുവരുന്ന പനിനീര്, കർപ്പൂരം, മഞ്ഞൾപ്പൊടി, ചന്ദനത്തിരി തുടങ്ങിയവയെല്ലാം പ്ലാസ്റ്റിക് കവറുകളിലാണ് ലഭിക്കുന്നത്. ഇവ പേപ്പർ കവറുകളിലാക്കി ശബരിമലയിലേക്ക് വരാവൂ എന്ന് നിഷ്ക്കർഷിക്കാമെങ്കിലും നടപ്പാക്കാൻ ബുദ്ധിമുട്ടാണ്.
പ്ലാസ്റ്റിക്കിലാണോ വഴിപാടുസാമഗ്രികൾ കൊണ്ടുവരുന്നതെന്ന് വഴിയിൽ ഇരുമുടിക്കെട്ട് അഴിച്ച് പരിശോധിക്കാനുമാവില്ല. അത് ആചാരവിരുദ്ധമാണ്. മാത്രമല്ല കോടിക്കണക്കിന് ഭക്തർ ഒഴുകിയെത്തുന്ന സ്ഥലത്ത് ഇത് അപ്രായോഗികവുമാണ്.
പനിനീര് ചില്ലുകുപ്പികളിൽ കൊണ്ടുവരണമെന്ന് നിർബന്ധിച്ചാലും അതും പ്രശ്നങ്ങൾ സൃഷ്ടിക്കും. ലക്ഷക്കണക്കിന് ചില്ലുകുപ്പികൾ സന്നിധാനത്തും തീർത്ഥാടനപാതകളിലും ഉടഞ്ഞ് ചിതറും. ഇതുണ്ടാക്കുന്ന ദുരിതവും അപകടസാധ്യതകളും വളരെ വലുതാണ്. ഫലത്തിൽ സന്നിധാനത്ത് പനിനീരിന് വിലക്കേർപ്പെടുത്തേണ്ടിവരും.
ശബരിമലയിൽ പ്ലാസ്റ്റിക് നിരോധിച്ച് 2015 ഡിസംബർ ഒമ്പതിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ബോർഡ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ദേവസ്വംബോർഡുതന്നെ ലേലംചെയ്ത് ക്ഷേത്രമുറ്റത്ത് പ്രവർത്തിക്കുന്ന എണ്ണക്കടകളിലടക്കം എണ്ണയും, കർപ്പൂരവും ചന്ദനത്തിരികളുമെല്ലാം പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് ഇപ്പോഴും ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: