കോഴിക്കോട്: യുവമോർച്ച മാർച്ചിനു നേരെ ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവും; ജില്ലാ പ്രസിഡന്റടക്കം 11 പേർക്ക് പരിക്ക്. ശ്യാമപ്രസാദ്, അഭിമന്യൂ കൊലക്കേസുകൾ എൻഐഎ അന്വേഷിക്കുക പോപ്പുലർഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് സംഘടനകളെ നിരോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച കമ്മീഷണർ ഓഫീസിലേക്ക് നടന്ന മാർച്ചിലാണ് പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചത്.
മുതലക്കുളത്തുനിന്ന് ആരംഭിച്ച പ്രകടനം കമ്മീഷണർ ഓഫീസ് പരിസരത്ത് എത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ പ്രവർത്തകർ കമ്മീഷണർ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു. തുടർന്ന് പ്രതിഷേധ മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷമാണ് പോലീസ് യുവമോർച്ച പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചത്. തടയാൻ ചെന്ന സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബുവിനെയും പോലീസ് കയ്യേറ്റം ചെയ്തു. യുവമോർച്ച പ്രവർത്തകരുടെ തലയ്ക്കടിക്കുന്നത് ചോദ്യം ചെയ്ത ജില്ലാ പ്രസിഡന്റ് ഇ. സാലുവിനെയും പോലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. അറസ്റ്റിന് വഴങ്ങാതിരുന്ന പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. പരിക്കേറ്റവരെ ഗവ. ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ഇ. സാലു, സംസ്ഥാന സമിതി അംഗം ടി. റിനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. അനീഷ്, സേവാസെൽ കൺവീനർ എം. രഞ്ജിത്ത്, കെ. മനോജ്, കെ.എം. ഷൈവിൻ, വി.എം. ശൈലേഷ്, എം.പി. ഗോകുൽ പ്രസാദ്, എം.പി. രജിത്ത് എന്നിവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവമോർച്ച പ്രവർത്തകരെ അകാരണമായി മർദ്ദിച്ച പോലീസ് നടപടിയിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: