ആലപ്പുഴ: വെള്ളം നേരിയ തോതിൽ ഇറങ്ങിത്തുടങ്ങിയെങ്കിലും കുട്ടനാട്ടുകാരുടെ ആശങ്ക വർദ്ധിക്കുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജീവിതം ഇനി ഒന്നിൽ നിന്ന് തുടങ്ങണം. രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ സർവതും നഷ്ടപ്പെട്ടവർ നിരവധിയാണ്.
അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ക്യാമ്പുകളിൽ അര ലക്ഷത്തിലേറെ പേരാണ് കഴിയുന്നത്. വെള്ളമിറങ്ങുമ്പോൾ ഉണ്ടാകുന്ന പകർച്ച വ്യാധികളാണ് ഇനി വെല്ലുവിളി. വെള്ളപ്പൊക്കത്തിൽ സർവ്വതും നശിച്ചു. കുടിവെള്ളമോ ഭക്ഷണമോ, വാർത്താവിനിമയ സൗകര്യങ്ങളോ ഇപ്പോഴും ലഭ്യമല്ല. വർഷങ്ങളുടെ സമ്പാദ്യമെല്ലാം പ്രളയക്കെടുതിയിൽ ഒലിച്ചുപോയി.
കുടിവെള്ളമില്ലാത്തതിനാൽ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. വെള്ളം ഇറങ്ങിയ വീടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റും കഴുകിക്കളയാൻ സാധിക്കാത്ത അവസ്ഥയിലാണു പലരും. പാടശേഖരങ്ങളുടെ പുറംബണ്ടുകളിലും ഉള്ളിലുമുള്ള വെള്ളം ഇറങ്ങിയിട്ടില്ല. കൃഷിനാശമുണ്ടായ പാടശേഖരങ്ങളുടെ പുറം തൂമ്പുകളും അടഞ്ഞുകിടക്കുകയാണ്.
ഡിഎംഒയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം ക്യാമ്പുകളിൽ പരിശോധന നടത്തുന്നുണ്ട്. എസി റോഡിലെ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. രണ്ടാം കൃഷി പൂർണമായി നശിച്ചതിനാൽ കടുത്ത ദാരിദ്ര്യമാണ് കർഷക കുടുംബങ്ങൾ നേരിടുക. വീടുകൾ വെള്ളപ്പൊക്കത്തിൽ നിന്നു വിട്ടുകിട്ടാൻ നാളുകളെടുക്കും.
ഉറങ്ങാൻ ഇടമില്ല. ശുദ്ധജലവും ഭക്ഷണവുമില്ല. വസ്ത്രങ്ങൾ പോലും ഒലിച്ചുപോയി. റേഷൻകാർഡുകൾ, ഭൂമിയുടെ ആധാരങ്ങൾ തുടങ്ങിയ അടിസ്ഥാന രേഖകൾ പോലും നഷ്ടമായി. അവ വീണ്ടെടുക്കാൻ തന്നെ ഇനി എത്രനാൾ വേണ്ടി വരും. സർക്കാർ ഇക്കാര്യങ്ങൾക്ക് കൂടി പരിഹാരം കാണേണ്ടതുണ്ട്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: