ജേക്കബ് തോമസ് (മുന്‍ ഡിജിപി)
ലോക്കപ്പ് മരണങ്ങളുടെ കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യത്തെ പ്രസിദ്ധമായ വീഴ്ച രാജന് കേസാണ്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരന് അതേത്തുടര്‍ന്ന് രാജി വയ്ക്കേണ്ടിവന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വരെ പ്രതികളായി. സാധാരണ ഗതിയില്‍ ഒരു കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ വീണ്ടു അത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകരുത് എന്നതാണ് ഉദ്ദേശ്യം. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടും എന്ന സ്ഥിതിവന്നാല്‍ കുറ്റം ചെയ്യാന്‍ മുതിരില്ല എന്നൊരു ധാരണ പരക്കെയുണ്ട്. എന്നാല്‍ രാജന്റെ കസ്റ്റഡി കൊലപാതകത്തിന് ശേഷം അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരുന്നിട്ടില്ല. എറണാകുളം വരാപ്പുഴയിലെ ശ്രീജിത്തിന്റെ ലോക്കപ്പ് കൊലപാതകമാണ് ഒടുവിലത്തേത്. ഈ കേസില്‍ പോലീസിന്റെ പങ്കും വ്യക്തമായി. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് പോലീസാണെന്ന് കരുതി രണ്ട് നിയമം ഇല്ല. ഒരേപോലത്തെ കുറ്റകൃത്യം സംഭവിച്ചാല്‍ രണ്ട് വിധത്തിലുള്ള പ്രക്രിയ ഉണ്ടെങ്കില്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് വിലയിരുത്തല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകും. പോലീസായാലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ശിക്ഷ കിട്ടും എന്ന് ഉറപ്പുണ്ടെങ്കില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല. എന്നാല്‍ അത്തരം ഉറപ്പ് ഇന്നില്ല. അതുകൊണ്ട് പോലീസിന്റെ വീഴ്ചകള്‍ക്ക് ഉത്തരവാദി പോലീസ് അല്ല എന്നാണ് എന്റെ അഭിപ്രായം.
പാലക്കാട് ഷീല പുത്തൂര്‍ കേസില്‍ പ്രതിയായ സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസിലും സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത് അനിവാര്യമാണ്. ശിക്ഷകിട്ടും എന്ന സന്ദേശം കൊടുക്കാന്‍ അത് പര്യാപ്തമാണ്. എന്തുകൊണ്ടാണ് ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഉണ്ടാകുന്നത് എന്ന് പരിശോധിച്ചാല്‍ കേസ് തെളിയിക്കാനുള്ള വ്യഗ്രതയാണ് അതിന് പിന്നില്‍ എന്ന് കാണാം. ഏതെങ്കിലും ഒരു കുറ്റകൃത്യം നടന്നാല്‍ പ്രതിയെ പിടിക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചു എന്ന ആരോപണത്തില്‍ നിന്ന് രക്ഷപെടുന്നതിന്റെ ഭാഗമാണിത്. പോലീസിന് മേലുള്ള സമ്മര്‍ദ്ദം കൊണ്ടാണ് കുറ്റം തെളിയിക്കുന്നതിനായി ലോക്കപ്പ് മര്‍ദ്ദനം സംഭവിക്കുന്നത് എന്നതാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ന്യായീകരണം.
എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയുണ്ട്. നാട്ടില്‍ ഒരു കുറ്റകൃത്യം നടന്നാല്‍- അത് ചെറുതോ വലുതോ ആവട്ടെ- കുറ്റക്കാരെ കണ്ടെത്താന്‍ സാധിക്കാതെ വന്നാല്‍ അത്തരം സംഭവങ്ങള്‍ പെരുകുന്നതിന് കാരണമാകും. അങ്ങനെ വന്നാല്‍ അത് ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കും. അത്തരം സ്ഥിതിവിശേഷം ഒഴിവാക്കുന്നതിന് വേണ്ടി പോലീസ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും പിടികൂടും. കുറ്റം തെളിയിക്കുന്നതിനായി മര്‍ദ്ദന മുറകള്‍ സ്വീകരിക്കും. കൊല്ലണം എന്ന ഉദ്ദേശം ഉണ്ടാകണം എന്ന് നിര്‍ബന്ധമില്ല. സാമൂഹ്യപ്രതിബന്ധത കൊണ്ട് കേസ് തെളിയിക്കാന്‍ വേണ്ടി എന്നതാവും ന്യായം. പ്രഷര്‍ ടു പെര്‍ഫോം എന്നതില്‍ നിന്നാണ് ഇക്കാര്യം സംഭവിക്കുക. പോലീസിന് മേല്‍ അത്രമാത്രം സമ്മര്‍ദ്ദം സമൂഹത്തില്‍ നിന്നാണെങ്കിലും മേലുദ്യോഗസ്ഥരില്‍ നിന്നാണെങ്കിലും ഉണ്ടാകുന്നുണ്ട്.
നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന നിയമവാഴ്ച എന്ന സങ്കല്‍പ്പം സദ്ഭരണത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ഇന്ന് നിയമവാഴ്ച എന്നൊന്നില്ല. എല്ലാവരും നിയമത്തിന് വിധേയത്വമുള്ളവരായിരിക്കണം എന്നാണ് കാഴ്ചപ്പാട്. നിയമം തെറ്റിക്കില്ല എന്ന് ആരും തീരുമാനം എടുക്കുന്നില്ല. അത്രമാത്രം നിയമലംഘനങ്ങളാണ് ഓരോ വ്യക്തിയും നടത്തുന്നത്.
മറ്റൊന്നാണ് അഴിമതി. കൈക്കൂലി വാങ്ങിക്കാത്ത എത്ര ഭരണസ്ഥാപനങ്ങള്‍ ഉണ്ട്?. അഴിമതി നിരോധന നിയമം എത്രത്തോളം ഫലപ്രദമാണ്?. ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ നിയമവാഴ്ച എന്നൊന്ന് ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല. ചട്ടങ്ങളും നയങ്ങളും എല്ലായിടത്തും ലംഘിക്കപ്പെടുന്നു. ലോക്കപ്പില്‍ മാത്രം നയം നടപ്പാക്കണം എന്ന് ആഗ്രഹിച്ചാല്‍ സാധിക്കുമോ?.
പണമോ സ്വാധീനമോ ഇല്ലാത്തവരാണ് ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്ക് ഇരകളാകുന്നത്. പണവും സ്വാധീനവും ഉള്ളവരെ തൊടാന്‍ പോലീസ് തയ്യാറാകില്ല. അവര്‍ക്ക് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാവുകയുമില്ല. പോലീസ് സ്റ്റേഷനില്‍ ഒരാള്‍ പരാതിയുമായെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നു. പോലീസുകാര്‍ ഇന്ന് സ്വതന്ത്രരല്ല എന്നതാണ് മറ്റൊരു വിഷയം. വായ് മൂടിക്കെട്ടിയിരിക്കുന്ന, ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ട അവസ്ഥയിലാണ് പോലീസ് എന്ന ചിന്ത അവരുടെ അവബോധമനസ്സിലുണ്ട്. പ്രബലര്‍ക്ക് മുന്നില്‍ അവര്‍ക്ക് വിധേയത്വം കാണിക്കേണ്ടി വരുന്നു. അങ്ങനെ വരുമ്പോള്‍ തങ്ങളുടെ മുന്നിലെത്തുന്ന പണവും സ്വാധീനവും ഇല്ലാത്ത സാധാരണക്കാരുടെ മേല്‍ അവരപ്പോള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം എടുക്കുകയാണ് ചെയ്യുന്നത്. കേസ് തെളിയിക്കാന്‍ വേണ്ടി തങ്ങള്‍ ചെയ്യുന്നത് ശരിയാണ് എന്ന യുക്തിയാവും അവര്‍ അപ്പോള്‍ കണ്ടെത്തുന്നത്.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ഈ വിധി നടപ്പാക്കണം എന്നില്ല. 13 കൊല്ലം പിന്നിട്ടപ്പോഴാണ് വിധി തന്നെ വന്നത്. ഇതൊരു അന്തിമവിധിയാണ് എന്ന് ആരും കരുതുന്നുമില്ല. അങ്ങനെയല്ലാത്ത പക്ഷം ഈ വിധികൊണ്ട് പോലീസ് സേനയില്‍ ശുദ്ധിവരും എന്നും കരുതാന്‍ പറ്റില്ല. പോലീസിന്റെ മനോഭാവത്തില്‍ മാറ്റം വരണമെങ്കില്‍ പോലീസ് സേനയില്‍ നവീകരണം വരണം. അതിനായി അനുവദിക്കുന്ന ഫണ്ടുകൊണ്ട് പോലീസ് വാഹനം വാങ്ങിയതുകൊണ്ടോ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതുകൊണ്ടോ നവീകരണം ഉണ്ടാവില്ല. അത്തരത്തിലുള്ള ധൂര്‍ത്ത് അവസാനിപ്പിക്കണം. പോലീസ് അക്കാദമിയിലും പോലീസ് സംവിധാനത്തിലും നവീകരണം കൊണ്ടുവരണം. കൂടാതെ പോലീസുകാരുടെ -എസ്ഐ മുതല്‍ ഡിജിപിവരെയുള്ളവരുടെ-നിയമനത്തില്‍ ഭരണകര്‍ത്താക്കള്‍ക്ക് താല്പര്യമുള്ളവരെ പ്രതിഷ്ഠിക്കുന്ന, അഴിമതി നിറഞ്ഞ പ്രവണത അവസാനിപ്പിക്കണം. ആ പ്രക്രിയ സുതാര്യമാവണം. അങ്ങനെയെങ്കില്‍ മാത്രമേ പോലീസിനോടുള്ള ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരികയുള്ളൂ. സമൂഹത്തില്‍ ക്രമസമാധാനം ശരിയാം വണ്ണം നടപ്പാകുകയുമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: