ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാന് മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) നേതാവ് ഷഹ്ബാസ് ഷരീഫ്. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും തള്ളിക്കളയുന്നു. വോട്ടെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് വാര്‍ത്തസമ്മേളനം വിളിച്ചാണ് ഷഹ്ബാസ് ഇക്കാര്യം വ്യക്തമാക്കിയത്.
പിഎംഎല്‍-എന്‍ പാര്‍ട്ടിയെ എണ്ണിത്തോല്പ്പിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് സെലക്ഷനാണെന്നും പിഎംഎല്‍-എന്‍ ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്നു പുറത്താക്കിയത് ഇതുമൂലമാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാനും ഷഹ്ബാസ് ആഹ്വാനം ചെയ്തു.
നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 272 അംഗ അസംബ്ളിയില്‍ 113 സീറ്റ് നേടി മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാനിന്റെ തെഹ്രിക് – ഇ – ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇപ്പോഴത്തെ നിലയില്‍ ഇമ്രാന് ഖാന് തന്നെ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന. അതേസമയം, ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. സാങ്കേതിക കാരണങ്ങളാണ് ഫലം വൈകാന്‍ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
മുഖ്യ എതിരാളികളായ ഷഹബാസ് ഷെരീഫിന്റെ പാകിസ്ഥാന് മുസ്ലിം ലീഗ്-നവാസും(പി.എം.എല്‍.എന്‍) 64 സീറ്റുകളുമായി രണ്ടാമതാണ്. കൊല്ലപ്പെട്ട പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) 43 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: