കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് പരാതി നല്കിയ കന്യാസ്ത്രീയ്ക്ക് കേസില്‍ നിന്ന് പിന്മാറാന് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. തുകയ്ക്ക് പുറമെ കന്യാസ്ത്രീയ്ക്ക് സഭയില്‍ ഉന്നത സ്ഥാനവും ബിഷപ്പ് വാഗ്ദാനം ചെയ്തതായും സഹോദരന് വൈക്കം ഡിവൈ.എസ്.പിക്ക് മൊഴി നല്കി. പീഡനത്തിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷമുണ്ടെന്നും സഹോദരന് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് കാലടി സ്വദേശിയായ സുഹൃത്ത് വഴിയാണ് ബിഷപ്പ് അനുനയ നീക്കം നടത്തിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിടരുതെന്നും ഇടനിലക്കാരന് വഴിയാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍, വാഗ്ദാനം നിരസിച്ച താന്‍ കേസുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.
ഇതോടെ ഇടനിലക്കാരന് പിന്‍വാങ്ങി. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാദ്ധ്യമങ്ങള്‍ക്കു കൈമാറിയത് താനാണെന്നും സഹോദരന് വെളിപ്പെടുത്തി. ബിഷപ്പ് പീഡിപ്പിച്ച വിവരം കന്യാസ്ത്രീ പറഞ്ഞിരുന്നില്ലെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചതോടെയാണ് തെളിവ് താന്‍ പുറത്തുവിട്ടതെന്നും സഹോദരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: