ന്യൂദല്‍ഹി: ദല്‍ഹിയില്‍ പട്ടിണി മൂലം മൂന്നു കുട്ടികള്‍ മരിച്ചു. കിഴക്കന്‍ ദല്‍ഹി മധുവിഹാറിലെ മണ്ഡാവലി ഗ്രാമത്തില്‍ താമസിക്കുന്ന മാനസി(8), പാറോ(4), സുഖോ(2) എന്നീ കുട്ടികളാണ് ഭക്ഷണം കിട്ടാതെ മരണത്തിന് കീഴങ്ങിയത്.
റിക്ഷ വലിച്ചു ജീവിക്കുന്ന മംഗള്‍ എന്നയാളാണ് കുട്ടികളുടെ അച്ഛന്. കുറച്ചു ആഴ്ച്ചകള്‍ മുന്‍പ് ഇയാളുടെ റിക്ഷാ മോഷണം പോയി. തുടര്‍ന്ന് മറ്റൊരു തൊഴില്‍ തേടി പോയ ഇയാളെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവരമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇയാളുടെ കുടുംബം കടുത്ത പട്ടിണിയിലായിരുന്നു.
കുട്ടികളുടെ അമ്മയായ ബീന മാനസികാസ്വാസ്ഥ്യമുള്ളയാണ്. ഇവര്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കാനോ അവരുടെ അവസ്ഥ അറിയാനോ സാധിച്ചില്ല. അച്ഛന്റേയും അമ്മയുടേയും ശ്രദ്ധ കിട്ടാതിരുന്ന കുട്ടികള്‍ സ്വന്തം നിലയില്‍ ഭക്ഷണം യാചിച്ചു നോക്കിയെങ്കിലും പുതിയ സ്ഥലത്ത് ആ ശ്രമം പരാജയപ്പെടുകയാണ് ഉണ്ടായത്. ഭക്ഷണം കിട്ടാതെ ക്ഷീണിച്ചു കിടന്ന കുട്ടികളെ ആരൊക്കെയോ ചേര്ന്ന്ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പെ അവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
കുട്ടികള്‍ മരിച്ചത് പട്ടിണി കിടന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കുട്ടികളുടെ പിത്താശയം മുഴുവന്‍ പിത്തരസം കെട്ടിക്കിടക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ മൂത്രാശയവും മലാശയവുമെല്ലാം ശൂന്യമായിരുന്നു.
അതേസമയം കുട്ടികളുടെ മരണകാരണം സംബന്ധിച്ച സംശയം തീര്‍ക്കാന്‍ മറ്റൊരു മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഈസ്റ്റ് ദല്‍ഹി ഡിസിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: