പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് ലോകം ഏറെ ആകാംക്ഷയോട് ഉറ്റുനോക്കുന്നു. കാരണങ്ങൾ പലതാണ്, 1947ൽ സ്വാതന്ത്ര്യം നേടിയതിനു ശേഷം പാക്കിസ്ഥാൻ കണ്ടത് 29 പ്രധാനമന്ത്രിമാരെ എന്നാൽ ഒരു പ്രധാനമന്ത്രിക്ക് പോലും തന്റെ ഔദ്യോഗിക കാലയളവ് പൂർത്തീകരിക്കാനായില്ല. 1958ൽ അധികാരത്തിലേറിയ അയൂബ് ഖാന് വെറും നാല് ദിവസമാണ് പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കാനായത്. അതേ സമയം ഏറ്റവും കൂടുതൽ അധികാര പദവിയിൽ തുടർന്നത് യൂസഫ് റാസ ഗിലാനിയാണ്, നാല് വർഷവും രണ്ട് മാസവും അദ്ദേഹം പ്രധാനമന്ത്രി പദവി അലങ്കരിച്ചു. ഇത്തവണത്തെ പാക്ക് തെരഞ്ഞെടുപ്പിൽ താരമായത് പാക്കിസ്ഥാൻ തെഹ്രിക് ഇ-ഇൻസാഫിന്റെ തലവനും 1992ൽ പാക്കിസ്ഥാന് ലോകകപ്പ് നേടിക്കൊടുത്ത ഇമ്രാൻ ഖാനാണ്.
ഇമ്രാൻ ഖാന് വിശേഷണങ്ങൾ ഒരുപാടുണ്ട്. വെള്ളക്കാരികളായ സുന്ദരികളുടെ പ്രിയ താരം, തീപ്പൊരി പ്രസംഗങ്ങളിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്ന രാഷ്ട്രീയ നേതാവ്. എന്നാൽ ഒരുപക്ഷേ ഇതിനെല്ലാമപ്പുറം ഇമ്രാൻ ഖാനെ വിവാദ പ്രശസ്തിയിലേക്ക് തള്ളിയിട്ടത് തീവ്രവാദികളോടുള്ള അനുകൂല സമീപനമായിരുന്നു. താലിബാന് പരസ്യമായി അനുകൂല പ്രസ്താവനകൾ ഇറക്കിയ അദ്ദേഹം രാജ്യത്ത് മാത്രമല്ല ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. 2013ൽ തെഹ്രിക്-ഇ-താലിബാൻ പാക്കിസ്ഥാൻ കമാൻഡറെ യുഎസ് സൈന്യം കൊലപ്പെടുത്തിയപ്പൊൾ സമാധാനത്തിന്റെ വക്താക്കളെയാണ് അമേരിക്ക കൊലപ്പെടുത്തിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
ഒരു പ്രസ്താവനയിൽ ഒന്നും ഒതുക്കുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല, താലിബാനെ പ്രീണിപ്പിച്ച് അദ്ദേഹം തുടർന്ന് വിവാദ പ്രസ്താവനകൾ ഒരോന്നായി ഇറക്കി കൊണ്ടിരുന്നു. 2014ൽ താലിബാന് പാക്കിസ്ഥാനിൽ ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ അവസരം നൽകണമെന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയ്ക്ക് ഖത്തറിൽ അഫ്ഗാൻ താലിബാന് ഓഫീസ് തുറക്കാമെങ്കിൽ എന്തുകൊണ്ട് പാക്കിസ്ഥാനിൽ താലിബാന് ഓഫീസ് ആയിക്കൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അമേരിക്കയോടുള്ള കടുത്ത അമർഷം തന്നെയായിരുന്നു ഈ പ്രസ്താവനയ്ക്ക് പിന്നിലെന്ന് നിരീക്ഷകർ വ്യക്തമാക്കി.
ഇമ്രാൻ ഖാന് മാത്രമല്ല അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പലരും താലിബാൻ അനുകൂല നിലപാട് എടുത്തു എന്നത് തീവ്രവാദ സംഘടനക്ക് ഇമ്രാൻ ഖാനും പിടിഐ പാർട്ടിയും നൽകുന്ന പ്രധാന്യം ഏറെ വ്യക്തമാണ്. പിടിഐ ഭരണം കൈയ്യാളുന്ന കെപികെ പ്രവിശ്യയിൽ താലിബാന് ഓഫീസ് അനുവദിക്കാമെന്ന് മന്ത്രി സഭയിൽ പ്രമുഖൻ പറഞ്ഞത് പാർട്ടിയുടെ തീവ്രവാദ നിലപാടുകൾക്ക് ആക്കം കൂട്ടുന്നു.
2013ൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ താലിബാന്റെ കമാൻഡർ ഹക്കിമുല്ല മെഹ്സൂദ് കൊല്ലപ്പെട്ടിരുന്നു. ഇവിടെയും സമാധാനത്തിന്റെ വക്താവ് എന്നാണ് ഭീകരനെ ഇമ്രാന്റെ പാർട്ടി വിശേഷിപ്പിച്ചത്. സമാധാനം നടപ്പില്ലാക്കാൻ നോക്കുന്നവരെ യുഎസ് കൊന്നു തള്ളുന്നു എന്ന കാഴ്ചപ്പാട് ഇമ്രാൻ ഖാനും പാർട്ടിയും കൈക്കൊണ്ടു എന്ന് വേണം പറയാൻ.
ഒരുവശത്തെ മൃദുസമീപനം മാത്രമല്ല ചർച്ചയായത് മറിച്ച് താലിബാൻ ഇമ്രാൻ ഖാനോട് കാണിക്കുന്ന പരിഗണനയും സ്നേഹത്തെക്കുറിച്ചുമായിരുന്നു. തങ്ങളുടെ താത്പര്യങ്ങൾക്ക് വില നൽകുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ താലിബാൻ 2014ലെ സമാധാന ചർച്ചകളുടെ ഇടനിലക്കാരനായി ഇമ്രാൻ ഖാനെ തെരഞ്ഞെടുത്തിരുന്നു. യുഎസിനൊപ്പമുള്ള യുദ്ധ ചങ്ങാത്തം പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്നതാണ് പാക് താലിബാന്റെ പ്രധാന ആവശ്യം. 2018ലും താലിബാനോടുള്ള മൃദു സമീപനം പാക്കിസ്ഥാൻ തുടരുന്നു.
2018 ജനുവരിയിൽ താലിബാന്റെ പിതാവ് എന്നറിയപ്പെടുന്ന സാമി ഉൾഹഖിന്റെ മദ്രസകൾക്ക് 550 ദശലക്ഷം രൂപയുടെ ഗ്രാൻ്റാണ് അനുവദിച്ച് നൽകിയത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അമേരിക്ക ഭീകരരുടെ പട്ടികയിലുൾപ്പെടുത്തിയ മൗലാന ഫസ്ലൂർ റഹ്മാൻ ഖാലിലുമായി സന്ധി നടത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 28 വർഷത്തെ പട്ടാള ഭരണം, ആഗോള ഭീകരതയുടെ ആസ്ഥാനകേന്ദ്രം, ഭീകരർക്ക് ഇടത്താവളമേകുന്ന രാജ്യം എന്നിങ്ങനെ നീണ്ടു പോകുന്ന പാക്കിസ്ഥാന്റെ ഈ വിശേഷണങ്ങളെ ഭീകരരോട് അനുകമ്പ കാട്ടുന്ന ഇമ്രാൻ ഖാന് മാറ്റാനാകുമോ എന്ന് കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: