ബെംഗളൂരു: സംസ്ഥാനത്തെ പാവപ്പെട്ട കൃഷിക്കാരുടെ ലോണുകൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ ബിജെപിയുടെ മൂന്ന് ദിവസത്തെ പദയാത്ര . ബിജെപി സംസ്ഥാന നേതാക്കളും പാർട്ടി പ്രവർത്തകരും അടങ്ങുന്ന പദയാത്രയിൽ മൂവായിരത്തോളം കർഷകരും പങ്കെടുക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മണ്ഡലമായ രാമനഗരയിലെ കെംഗൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച യാത്ര 48 കിലോ മീറ്റർ താണ്ടി ബെംഗളൂരുവിൽ സമാപിക്കും.
പദയാത്രയുടെ മൂന്നാം ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പയും മറ്റ് നേതാക്കളും ബെംഗളൂരു നഗരത്തിൽ പദയാത്രയിൽ പങ്കെടുക്കും. ചെറുകിട കർഷകർക്കും മറ്റ് ഇടത്തര കർഷകർക്കും വേണ്ടി 34,000 കടം എഴുതി തള്ളുമെന്ന് നേരത്തെ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ബജറ്റിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിലുണ്ടായ വരൾച്ചയിൽ ദുരിതമനുഭവിച്ചവർക്കായിരുന്നു പ്രധാനമായും ഇതിൽ ഉൾപ്പെട്ടിരുന്നത്.
നാല് തട്ടുകളിലായിട്ടാണ് കടം എഴുതി തള്ളാൻ സർക്കാർ തീരുമാനിച്ചിരുന്നത്. കോപ്പറേറ്റിവ് സൊസൈറ്റി, ദേശീയ ബാങ്ക് എന്നിവിടങ്ങളിലുള്ള കടം എഴുതി തള്ളുമെന്നും പറഞ്ഞിരുന്നു. മൊത്തം 44,000 കോടിയുടെ കടം എഴുതി തള്ളുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഈ വാഗ്ദാനങ്ങൾ എത്രയും പെട്ടന്ന് പാലിക്കുക, വിളകൾക്ക് നൽകിയ ലോണുകൾക്ക് പുറമെ മറ്റ് കൃഷികാര്യങ്ങൾക്കായി നൽകിയ ലോണുകളും എഴുതി തള്ളമെന്നാണ് പദയാത്രയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: