പറ്റ്ന: ബാലികാ സദനത്തിലെ ലൈംഗിക ചുഷണക്കേസ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിബിഐക്ക് വിട്ടു. ജനതാദള്‍ യുവിന്റെ അംഗവും സംസ്ഥാന സാമൂഹ്യക്ഷേമമന്ത്രിയുമായ കുമാരി മഞ്ജു വെര്‍മയുടെ ഭര്‍ത്താവ് പ്രതിയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ധൃതിപിടിച്ച നീക്കം. സംഭവം സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ബാലികാ സദനത്തിലെ 42 കുട്ടികളില്‍ 29 പേര് ലൈംഗിക ചൂഷണത്തിന് വിധേയരായതായി മെഡിക്കല്‍ റിപ്പോര്‍ട്ടു വന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറായ രവികുമാര്‍ റൗഷണെ സസ്പന്‍ഡ് ചെയ്തു. തുടര്‍ന്ന് രവികുമാറിന്റെ ഭാര്യ ശിവ്കുമാരി സിങ് ഉയര്‍ത്തിയ ആരോപണമാണ് വിവാദമാകുന്നത്.
സാമൂഹ്യ ക്ഷേമമന്ത്രി കുമാരി മഞ്ജു വെര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വെര്‍മ ബാലികാ സദനത്തിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് ശിവ്കുമാരി പറഞ്ഞു. പലപ്പോഴും സ്ഥാപനം സന്ദര്‍ശിക്കുകയും ഒപ്പമുള്ളവരെ താഴെയിരുത്തി മുകളിലത്തെ നിലയില്‍ കുട്ടികളെ കാണാന്‍ പോവുക മന്ത്രിയുടെ ഭര്‍ത്താവിന്റെ പതിവായിരുന്നുവെന്നും അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവിനെ ക്രൂശിക്കുകയാണെന്നും ശിവ്കുമാരി കുറ്റപ്പെടുത്തി.
അഴിമതിയില്‍ മൂക്കറ്റം മുങ്ങിനില്ക്കുന്ന ലാലു പ്രസാദ് യാദവിന്റെ ആര്ജെഡിക്കാരാണ് ഈ ആക്ഷേപം ഉന്നയിക്കുന്നതെന്നും ഭര്‍ത്താവ് രണ്ടുവര്‍ഷത്തിനിടെ ഒരു പ്രാവശ്യം മാത്രമാണ് അവിടെ പോയിരിക്കുന്നതെന്നും മന്ത്രി മഞ്ജു വെര്‍മ പറഞ്ഞു.
കുടവയറും കൊമ്പന് മീശയുമുള്ള മാമന് വരാറുണ്ടെന്ന കുട്ടികളുടെ പോലീസിലെ മൊഴിയാണ് ആര്‍ജെഡി ആയുധമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് കിംവദന്തികള്‍ പ്രചരിക്കുന്നത് തടയാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് കേസ് സിബിഐക്കു വിടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
അതുവരെ മന്ത്രി മഞ്ജു വെര്‍മ മാറി നില്‍ക്കണമെന്നും രാജിവെക്കണമെന്നുമുള്ള ആവശ്യം ഭരണകക്ഷിയായ ആര്ജെഡിതന്നെ ഉയര്‍ത്തുന്നുണ്ട്. തേജസ്വിനി യാദവും നിതീഷ് കുമാറും തമ്മിലുള്ള രാഷ്ട്രീയ മേല്‍ക്കൈ മത്സരവും ഈ സംഭവത്തിനു പിന്നിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: