എവിടെ തിരിഞ്ഞാലും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിലവിളികള്‍, ഭൂരിപക്ഷവും ഇടതുപക്ഷ ബുജികള്‍… ഇടതുപക്ഷ സഹയാത്രികനായ സ്വാമിജി രാമായണത്തെ തന്നെ പൊളിച്ചടുക്കുന്നു. ഇതേ കൂട്ടര് സംഘപരിവാര്‍ അജണ്ട എന്ന നിലയിലും ബഹളത്തോട് ബഹളം..
ഇതിന്റെ പശ്ചാത്തലം ‘മീശ’എന്നൊരു നോവലും അതിലെ പച്ചയായ ഹൈന്ദവസ്ത്രീകളോടും ക്ഷേത്രത്തോടുമുള്ള വൈര്യവും തന്നെ. ഹിന്ദു സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി അമ്പലത്തില്‍ പോകുന്നത് തങ്ങളുടെ കാമപൂര്‍ത്തിക്കു വേണ്ടിയാണ് എന്ന് നോവലിലെ ഒരു കഥാപാത്രം പറയുന്നു. ഇതുകേട്ട് ഒരുവന് ചിരിക്കുന്നു. ഇത് ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകളെ അപമാനിക്കുന്നു, ക്ഷേത്രത്തെ അപമാനിക്കുന്നു എന്ന് ഹിന്ദു സമൂഹം ഞാനും അക്കൂട്ടത്തില്‍ തന്നെ.
ഇതിലെന്താണിത്ര പ്രശ്നം ഒരു കഥാപാത്രം പറയുന്നതല്ലേ?..കഥാകൃത്തല്ലല്ലോ… അസ്സല് വാദം, കഥാപാത്രം വേറെ കഥാകാരന് വേറെ. കഥയിലെ നായകനും വില്ലനും താനല്ല മറ്റാരോ ആണ്, താന്‍ സൃഷ്ടിക്കുന്നില്ല പേനയും പേപ്പറുമാണ് വില്ലന്മാര്, ഇതിനെ ന്യായീകരിക്കാന്‍ കപട സ്വാമി പാഞ്ചാലി വസ്ത്രാക്ഷേപം എടുത്തിട്ടു… വ്യാസനെ പ്രോസിക്യൂട്ട് ചെയ്യണ്ടേ?… വസ്ത്രാക്ഷേപം തുടരുമ്പോള്‍ വ്യാസനിലെ ധര്‍മ്മബോധം ശ്രീകൃഷ്ണനെതന്നെ അവിടെ അവതരിപ്പിച്ച കാര്യം വ്യാജ സ്വാമി വിഴുങ്ങി.
ഇവിടെയാണ് വ്യത്യാസം. മോശമായി സ്ത്രീകളെ കുറിച്ച് കഥാപാത്രം പറഞ്ഞപ്പോള്‍ കഥാകാരന് ചിരിച്ചു കൊണ്ട് അത് അംഗീകരിച്ചു… ആ അംഗീകരിക്കലിനൊരു ഹിന്ദു വിരുദ്ധമനോഭാവം ഇല്ലേ എന്നു ചോദിച്ചാല്‍ മറുപടി അദ്ദേഹത്തിനുണ്ടാവില്ല. കാരണം ആ പ്രസ്താവന കൊണ്ട് ഇടതുപക്ഷ ബുജികളില്‍ വിരിയുന്ന അലൗകിക ആനന്ദം തന്നെ… നമ്മുടെ എഴുത്തുകാര്‍ അങ്ങിനെയാണ് ഹിന്ദു പുരാണങ്ങളില്‍ തപ്പി തിരഞ്ഞു വിവാദം ഉണ്ടാക്കി അംഗീകാരം നേടാന്‍ മിടുക്കരാണ്.
സഹോദര സ്നേഹത്താല്‍ രാമനെ പിന്തുടര്‍ന്ന ലക്ഷ്മണനെ കുറിച്ചെഴുതില്ല, ഭര്‍ത്താവ് താത്ക്കാലികമായി ഉപേക്ഷിച്ചു പോയ ഊര്‍മിളയുടെ ദുഃഖം അവരെ വേദനിപ്പിക്കും… അവരുടെ ആവശ്യങ്ങള്‍ ആര് തീര്‍ത്തു കൊടുക്കുമെന്ന ചിന്ത അവരെ അലട്ടും… ലക്ഷ്മണന്റെ കാനന യാത്ര സീതയോടുള്ള പ്രേമമായിപോലും ചിത്രീകരിച്ചുവെന്നും വരാം… മലയാളി ചതിയനായി പാടി ഇകഴ്ത്തിയ ചന്തുവിനെ ചതിയനല്ലാതാക്കി ചരിത്രം തിരുത്തിയതെത്ര പെട്ടെന്നെന്നോര്‍ക്കണം..
ഇത്തരത്തില്‍ ഹൈന്ദവതയെ നിഗ്രഹിക്കുമ്പോള്‍ മാത്രം ആവിഷ്കാര സ്വാതന്ത്ര്യം എന്നു വിളിച്ചു കൂവുന്നവര്‍ തോറ്റു തൊപ്പിയിട്ടത് ഇതര മതങ്ങളെ കുറിച്ച് പറഞ്ഞപ്പോഴാണ്. 1986ല്‍ പി.എം. ആന്റണി എഴുതിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം എങ്ങനെ നിരോധിക്കപ്പെട്ടു?. അന്ന് ക്രിസ്തീയ തീവ്രവാദം എന്ന് മുറവിളി കൂട്ടി ക്രിസ്ത്യാനികള്‍ക്കെതിരെ സമരം ചെയ്തുവോ?. റുഷ്ദിയുടെ സാത്താനിക് വേഴ്സസ്നെതിരെ ഇസ്ലാമിക സമൂഹം തിരിഞ്ഞപ്പോള്‍ ഇസ്ലാമിനെ ഇസ്ലാം ഭീകരത എന്നു വിളിച്ചുവോ?. മുഹമ്മദ് നബിയുടെ ലൈംഗികജീവിതത്തെ ആസ്പദമാക്കി രാജ്പാല് എഴുതിയ രംഗീല റസൂലിന് എന്താണ് സംഭവിച്ചത്… രാജ്പാലിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹത്തിനു നഷ്ടമായത് സ്വന്തം ജീവനാണ്. ഇന്ത്യയില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി കൊല്ലപ്പെട്ട രാജ്പാലിന്റെ പ്രതിമ ഇടത്പക്ഷബുജികള് സ്ഥാപിച്ചു പുഷ്പാര്‍ച്ചന നടത്തുമോ?
‘പര്‍ദ്ദ’എന്ന കവിത ആവിയായതെങ്ങനെ?, ഇടതുപക്ഷത്തിനെതിരെ എഴുതിയവര്ക്കെന്തു സംഭവിച്ചു?, സിനിമ ഉണ്ടാക്കിയവര്ക്കെന്ത് സംഭവിച്ചു?, ഗാന്ധിജിക്കും നെഹ്രുവിനും എതിരെ എഴുതിയവയൊക്കെ പുറത്തു വന്നോ? ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ലയിച്ചില്ലാതാവും.
ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം ആവിഷ്കാരസ്വാതന്ത്ര്യം ഒരു പക്ഷത്തേക്ക് മാത്രം ചരിഞ്ഞ തുലാസാണ്. അതിനു ഹിന്ദു വിരുദ്ധ സ്വാതന്ത്ര്യമേയുള്ളു.
കാലം മാറിയപ്പോള്‍ ഉറങ്ങി കിടന്ന ഒരു സമൂഹം ഉണര്‍ന്നു, ഉണര്‍ന്ന് ഗര്‍ജ്ജിച്ചു… അതനിവാര്യമാണ്.. അതവരുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്… ആ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ട് പേന ചലിപ്പിക്കുന്നതല്ലേ മര്യാദ. എഴുത്തുകാരനുള്ള സ്വാതന്ത്ര്യം അവകാശം അമ്പലത്തിനുണ്ട്, ദേവതക്കുണ്ട്, പുരാണത്തിനും പുരാണകഥാപാത്രങ്ങള്ക്കുമുണ്ട്… അതു മാനിക്കപ്പെടണം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: