ദമാസ്കസ്: തെക്കന്‍ സിറിയയില്‍ ഐഎസ് നടത്തിയ ചാവേറാക്രമണ പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 246 ആയി. മരിച്ചവരില്‍ പകുതിയിലേറെയും തദ്ദേശീയരാണ്. ദ്രൂസ് വംശജര്‍ കൂടുതലുള്ള സെയ്ദ നഗരത്തെ ലക്ഷ്യമിട്ടായിരുന്നു ബുധനാഴ്ച ആക്രമണം. ഏഴുവര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍ സെയ്ദയുടെ ഭൂരിഭാഗവും സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു.
പ്രദേശവാസികളായ 135 പേര് കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. 45 ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മറ്റുള്ളവര്‍ സര്‍ക്കാര്‍ അനുകൂല പോരാളികളും ഗ്രാമീണരെ രക്ഷിക്കാനായി ആയുധമേന്തിയവരുമാണെന്ന് ഒബ്സര്‍വേറ്ററി മേധാവി റാമി അബ്ദല്‍ റഹ്മാന് പറഞ്ഞു. മൂന്ന് ചാവേറാക്രമണങ്ങളാണ് സെയ്ദയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഏറെ വൈകാതെ സമീപത്തെ ഗ്രാമങ്ങളിലും വെടിവയ്പും സ്ഫോടനങ്ങളുമുണ്ടായി. മണിക്കൂറുകള്‍ക്കകം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: