വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അപ്രിയ ചോദ്യം ഉന്നയിച്ച പത്രപ്രവര്‍ത്തകയ്ക്ക് വൈറ്റ്ഹൗസില്‍ വിലക്ക്. സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ കൈറ്റ്ലാന് കോളിന്‍സിനെയാണ് വൈറ്റ്ഹൗസില്‍ കയറുന്നതില്‍ നിന്നു വിലക്കിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലും എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമുള്ള റോസ് ഗാര്‍ഡനിലെ പത്രസമ്മേളനങ്ങളിലും പങ്കെടുക്കേണ്ടതില്ല എന്ന് കൈറ്റ്ലാനെ അറിയിച്ചു.
യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ജീന്‍ ക്ലൗഡെ ജന്കറുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച റിപ്പോര്‍ട്ടു ചെയ്യാന്‍ എത്തിയപ്പോഴാണ് വിലക്കുള്ള കാര്യം അറയിച്ചത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങള്‍ കൈറ്റ്ലാന് തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഹെല്‍സിങ്കിയിലെ ഉച്ചകോടിക്കു ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ട്രംപിനോട് കൈറ്റ്ലാന് ചോദ്യമുന്നയിച്ചു. ഇതിനു പിന്നാലെയാണ് വിലക്ക്. ഫോക്സ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ കൈറ്റ്ലാനെ പിന്തുണച്ച് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: