ന്യൂദല്‍ഹി: ഭാരത്മാല പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 6,320 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഇതിനായി 1.44 ലക്ഷം കോടി രൂപ അനുവദിച്ചു. പദ്ധതിയില്‍പ്പെടുത്തി 84,000 കിലോമീറ്ററോളം റോഡ് നിര്‍മാണത്തിനായി ഭാരത് മാലയിലെ മൊത്തം നിക്ഷേപം 7.50 ലക്ഷം കോടി രൂപയാണ് എന്ന് ചോദ്യോത്തരവേളയില്‍ റോഡ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയെ അറിയിച്ചു.
ഭാരത്മാല പദ്ധതിയുടെ ആദ്യഘട്ടത്തിനു വേണ്ടി 5,35,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 34,800 കിലോമീറ്റര്‍ റോഡാണ് വികസിപ്പിക്കേണ്ടത്. ദേശീയ ഹൈവേ വികസന പരിപാടിയില്‍പ്പെട്ട 10,000 കിലോ മീറ്ററും ഇതില്‍പ്പെടും. പദ്ധതിയുടെ ആദ്യഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍), സിവില്‍ പ്രവൃത്തികള്‍ നടപ്പാക്കല്‍ എന്നിവ അനുയോജ്യമായ തലത്തില്‍ നിരീക്ഷണവിധേയമാക്കുമെന്ന് ഗഡ്കരി പറഞ്ഞു. ആദ്യഘട്ടത്തില്‍ 2,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി, അന്താരാഷ്ട്ര കണക്ടിവിറ്റി റോഡുകളും 2,000 കിലോമീറ്റര്‍ തീരദേശ, പോര്‍ട്ട് കണക്റ്റിവിറ്റി റോഡുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവിലാണ് ഭാരത്മാലയുടെ ആദ്യഘട്ടം നടപ്പാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: