മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളായ നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും സപ്തംബര്‍ 25, 26 ദിവസങ്ങളില്‍ ഹാജരാകണമെന്ന് മുംബൈയിലെ പിഎംഎല്‍എ കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയതിനു ശേഷം മറ്റു രാജ്യങ്ങളില്‍ അഭയം പ്രാപിക്കുന്നവര്ക്കെതിരെയുള്ള പുതിയ നിയമമനുസരിച്ച് നടപടിയെടുക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെത്തുടര്‍ന്നാണ് കോടതി ഇവരോട്് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയതിനു ശേഷം മറ്റു രാജ്യങ്ങളില്‍ അഭയം പ്രാപിക്കുന്നവര്ക്കെതിരെയുള്ള ബില്‍ ബുധനാഴ്ചയാണ് പാര്‍ലമെന്റ് പാസാക്കിയത്.
ഒന്‍പതിനായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ വിജയ് മല്യക്കെതിരെയും കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് സമാന അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മല്യയോട് 27ന് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെയും ബന്ധു മെഹുല്‍ ചോക്സിയുടെയും യുകെയിലെയും യുഎഇയിലെയും സ്വത്തുവകകളടക്കം കണ്ടുകെട്ടണമെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യം.
പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,400 കോടി രൂപ തട്ടിയെടുത്ത ഇരുവര്‍ക്കുമെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: