തലശ്ശേരി: നഗരത്തിലെ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചപ്പോള്‍ തീ കെടുത്താന്‍ വെള്ളം നല്കിയ പൊതുകിണര്‍ ഉപയോഗശൂന്യമായി. പഴയ ബസ്സ്റ്റാന്റിലെ ഓട്ടോറിക്ഷാ സ്റ്റാന്റിലുള്ള നൂറ്റാണ്ടിന്റെ പഴക്കമുള്ള കിണറാണ് പെട്ടെന്ന് മലിനമായത്. വെള്ളത്തിന്റെ ഉപരിതലത്തില്‍ ഓയില്‍ പാട കെട്ടിയ നിലയിലാണുള്ളത്. വെള്ളത്തിന് രുചി വ്യത്യാസവും പെടോളിന്റെ മണവുമുണ്ട്. വര്‍ഷങ്ങളായി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലേക്ക് വെള്ളം കൊണ്ടുപോവുന്ന കിണര്‍ പൊടുന്നനെ ഉപയോഗശൂന്യമായത് ഹോട്ടലുകള്‍ ചായ, ജ്യൂസ് കടകളെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം പഴയ ബസ്സ്റ്റാന്റ് ഒ.വി.റോഡ് ജംഗ്ഷനിലെ കിടക്ക, പായ മൊത്ത സംഭരണ വില്പനശാലയില് തീപിടുത്തമുണ്ടായപ്പോള്‍ കൂറ്റന്‍ ഓസ് പൈപ്പിട്ട് അഗ്നിശമന സേന തിയണച്ചത് തൊട്ടടുത്തുളള ഈ കിണറിലെ വെള്ളം എടുത്തായിരുന്നു. അന്നുമുതലാണ് കിണര്‍ വെള്ളത്തിന് പെട്രോളിന്റെ ഗന്ധമുണ്ടായതെന്ന് പറയപ്പെടുന്നു. ഏത് കൊടും വേനലിലും വരള്‍ച്ചയിലും വറ്റാത്ത ശുദ്ധജല സ്രോതസ്സായിരുന്നു പട്ടണ നടുവിലെ ഈ പൊതുകിണര്‍. ഇപ്പോള്‍ ഇതില്‍ നിറയെ വെള്ളമുള്ളതിനാല്‍ വറ്റിച്ച് ശുദ്ധീകരിക്കാനും പ്രയാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: