തിരുവല്ല: ഹൈന്ദവ സംസ്കാരത്തിന്റെ ആഴവും വ്യാപ്തിയും അടിസ്ഥാനവും പഠിക്കാതെ ആധുനിക എഴുത്തുകാരും പുരോഗമന സാഹിത്യകാരന്മാരും ‘മീശ’ പിരിയ്ക്കുക വഴി സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന് ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ ക്ഷേത്ര പ്രവേശനം നടത്തുന്നത് ലൈംഗിക ഉദ്ദേശ്യത്തോടെയാണെന്നുള്ള പരാമര്‍ശങ്ങളോടെ മാതൃഭൂമി പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ ‘മീശ’എന്ന നോവലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രസംസ്കൃതിയെയും സംസ്കാരത്തേയും പോറലേല്‍പ്പിക്കുവാന്‍ ശ്രമിക്കുകവഴി ഇവര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇപ്പോഴുള്ളവരും മുന്പുണ്ടായിരുന്നവരുമായ ഭരണാധികാരികള്‍ ക്ഷേത്രഭരണത്തില്‍ കടന്നുകൂടി പരമാവധി വിശ്വാസത്തിന്റെ പേരില്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ സഹതാപം തോന്നുകയാണ്. ഭൗതികവാദികള്‍ക്ക് ക്ഷേത്രഭരണംകൊണ്ട് എന്താണുദ്ദേശ്യം എന്നു ചിന്തിക്കണം. ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ മറ്റെന്തോ ദുര്‍വ്വികാരം കൊണ്ടാണുവരുന്നതെന്നും പുരോഹിതര്‍ അതിനുവേണ്ടി നിലനില്‍ക്കുന്നവരാണെന്നും പറയുമ്പോള്‍ എഴുത്തുകാരന്റെ പാത്രസൃഷ്ടിയില്‍ കൂടി വികലമായ മാനസികാവസ്ഥയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്റെ പേരിലും വോട്ടിന്റെ പേരിലും അനീതിക്ക് കൂട്ടുനില്ക്കാന് പാടില്ല. ശബരിമലക്ഷേത്രത്തില്‍ സ്ത്രീകളെ എക്കാലത്തും കയറ്റുവാന്‍ വേണ്ടി ശ്രമിക്കുന്ന ആള്ക്കാര് അവരുടെ ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കാതെ ഹിന്ദുവിന്റെ പേരില്‍ കോടതികയറുന്നതിന്റെ പൊള്ളത്തരം എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: