തൊടുപുഴ: മൂന്നാര്‍ ട്രിബ്യൂണല്‍ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനം കൈയേറ്റക്കാരെ രക്ഷിക്കാനുള്ള അസൂത്രിത നീക്കം. സിപിഎമ്മിന്റെ സമ്മര്‍ദ്ദമാണ് നീക്കത്തിനു പിന്നില്‍. പാര്‍ട്ടി ഭൂമി കൈയേറി ഓഫീസുകള്‍ പണിതിട്ടുണ്ടെന്നു മാത്രമല്ല നിരവധി പാര്‍ട്ടി നേതാക്കളും ഭൂമി കൈയേറുകയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗക്കാരും ഇവിടെ വന്‍തോതില്‍ ഭൂമി കൈയേറിയിട്ടുണ്ട്.
ട്രിബ്യൂണലിനെ ശക്തിപ്പെടുത്തുന്നതിനു പകരം രൂപീകരിക്കപ്പെട്ട നാള് മുതല്‍ അതിനെ ഇല്ലാതാക്കനുള്ള നീക്കങ്ങളാണ് നടന്നിരുന്നത്. ഇതിന് ചെയര്മാന് ഇല്ലാതായിട്ട് ഒരുവര്‍ഷം കഴിഞ്ഞു. കഴിഞ്ഞദിവസം പുതിയ രജിസ്ട്രാറെ നിയമിച്ചെങ്കിലും ചുമതലയേറ്റിട്ടില്ല. 39 ജീവനക്കാരുടെ തസ്തികയുണ്ടെങ്കിലും മൂന്നുപേര്‍ മാത്രമാണുള്ളത്. മറ്റുകോടതികളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയ ഇവരുടെ സേവനകാലാവധി ഈ മാസം കഴിയുമായിരുന്നു.
2011 ഫെബ്രുവരിയിലാണ് ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ എട്ട് വില്ലേജുകളിലുള്ള ഭൂമിതര്‍ക്കങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം തടയാനും പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. 2013ല്‍ ഒരു കേസുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഈ വില്ലേജുകളിലെ വ്യക്തികള്‍ തമ്മിലുള്ള വസ്തുത്തര്ക്കകേസുകളും ട്രിബ്യൂണല്‍ പരിഗണിച്ചിരുന്നു. 1200 കേസുകള്‍ പരിഗണിച്ചു. 500 കേസുകളില്‍ തീര്പ്പുമുണ്ടാക്കി. എന്നാല്‍ 42 കേസുകള്‍ മാത്രമാണ് തീര്‍പ്പാക്കിയതെന്നാണ് മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നത്
തുടക്കം മുതല്ക്കേ ട്രിബ്യൂണലിന് ഒരിടത്തുനിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഡപ്യൂട്ടേഷന് നിയമനത്തിന് ആരേയും കിട്ടാതായതോടെ ജീവനക്കാരുടെ കുറവ് പ്രതിസന്ധിയുണ്ടാക്കി.
ആവശ്യപ്പെടുന്ന ഫയലുകള്‍ ജില്ലാ-താലൂക്ക് ഉദ്യോഗസഥര്‍ യഥാസമയം നല്‍കാത്തതും പ്രശ്നമായി. ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഇടപെടാനോ പരിഹരിക്കാനോ സര്‍ക്കാരോ റവന്യുവകുപ്പോ തയ്യാറായില്ല. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് പ്രത്യേക നിയമത്തിലൂടെ ട്രിബ്യൂണല്‍ രൂപീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: