ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയക്കെടുതി കുറയ്ക്കാന്‍ സാധിക്കുമായിരുന്ന തണ്ണീര്‍മുക്കം ബണ്ട് തുറക്കാത്തതില്‍ പ്രതിഷേധം വ്യാപകമായി.മുഖ്യമന്ത്രിയുടെ സമയം ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം വെകുന്നതെന്ന പ്രചരണം ശക്തമായതോടെ ഇന്നലെ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ബണ്ട് സന്ദര്‍ശിച്ചു. ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായി രണ്ടു മാസം പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്യാത്തതിനാല്‍ ഷട്ടര്‍ തുറക്കാന്‍ കഴിയുന്നില്ല. അതിനാല്‍ പ്രളയജലം കടലിലേക്ക് ഒഴുക്കി കളയാനും സാധിക്കുന്നില്ല.
എന്നാല്‍ പണി പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്നാണ് മാത്യു ടി. തോമസ് പറയുന്നത്. അതിനാലാണ് താന്‍ ഉദ്ഘാടനത്തിനായി സപ്തംബര്‍, ഒക്ടോബര്‍ മാസത്തില്‍ മുഖ്യമന്ത്രിയുടെ തീയതി ചോദിച്ചതെന്നും അല്ലാതെ മുഖ്യമന്ത്രിയുടെ തീയതിക്കായി ഉദ്ഘാടനം നീട്ടുകയാണെന്നുമുള്ള പ്രചരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ബണ്ടിനു മുകളിലൂടെയുള്ള റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കുകയാണ് വേണ്ടതെങ്കില്‍ അതിനു തടസമില്ല. പക്ഷേ, ബണ്ടിന്റെ ഷട്ടറും മറ്റുമായി ബന്ധപ്പെട്ട വൈദ്യുതീകരണ ജോലികള്‍ തീരാനുണ്ട്. അതിനു കുറഞ്ഞത് രണ്ടുമാസം വേണ്ടി വരും.
ജനറേറ്റര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ഷട്ടറുകള്‍ റണ്ണിങ് കണ്ടീഷനിലാണ്. പഴയ റോഡിന് ഉപയാഗിച്ച മണ്ണു സംബന്ധിച്ച് ചില തര്‍ക്കങ്ങളുണ്ട്. മണ്ണിന്റെ ഉടമാവകാശം സംബന്ധിച്ച് കരാറുകാരനും ഗ്രാമ പഞ്ചായത്തുകളും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അത് പരിശോധിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കാലവര്‍ഷം തുടങ്ങും മുന്‍പ് തന്നെ ഇത്തരത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തയ്യാറായിരുന്നെങ്കില്‍ കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുകി പോകുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്തിയ ശേഷം ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ തീരുമാനം. ഇതാണ് കുട്ടനാടിനെയും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളെയും പ്രളയക്കെടുതിയിലാക്കിയത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 181 കോടി മുടക്കിയാണ് ബണ്ടിന്റെ മൂന്നാംഘട്ടം യാഥാര്‍ത്ഥ്യമാക്കിയത്. 433 മീറ്റര്‍ നീളത്തിലും, 12 മീറ്റര്‍ വീതിയിലുമാണ് ഷട്ടര്‍ ഘടിപ്പിച്ച് പുതിയബണ്ട് നിര്‍മ്മിച്ചത്. 28 ഷട്ടറുകളാണ് പുതുതായി നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: