കുമളി: കാലവര്‍ഷത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിവേഗം നിറയുമ്പോഴും ഷട്ടര്‍ പ്രവര്‍ത്തനരീതി കേരളത്തിന് കൈമാറാതെ ഒളിച്ച് കളിച്ച് തമിഴ്നാട്. മൂന്നാഴ്ചയിലധികമായി ഇടുക്കിയില്‍ കാലവര്‍ഷം ശക്തമാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ജലസംഭരണിയായ മുല്ലപ്പെരിയാറില്‍ 135.6അടിയിലേറെയാണ് ജലനിരപ്പ്. ഒഴുകിയെത്തുന്ന ജലത്തിന്റെ അളവില്‍ കുറവുണ്ടായിട്ടുണ്ട്. 2472 ഘനയടി വെള്ളമാണ് ഇപ്പോള്‍ സെക്കന്റില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2100 ഘനയടി വീതമാണ് തമിഴ്നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. ഇക്കാരണത്താലാണ് അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരാത്തത്. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയും, ഇറച്ചില്‍പാലം കനാലിലൂടെയുമാണ് വെള്ളം കൊണ്ടുപോകുന്നത്.
അണക്കെട്ടിലെ ഷട്ടറുകളുടെ പ്രവര്‍ത്തനരീതി (ഓപ്പറേറ്റിങ് മാന്വല്‍) മുന്‍കൂട്ടി കേരളത്തിന് നല്‍കണമെന്ന ഹൈപവര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം മൂന്ന് വര്‍ഷം പിന്നിട്ടിട്ടും തമിഴ്നാട് ഇതുവരെ പാലിച്ചിട്ടില്ല. ഉപസമിതിയുടെ യോഗങ്ങളില്‍ കേരളം നിരന്തരം ഈ ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും അവര്‍ ഇത് മുഖവിലയ്ക്കെടുക്കാറില്ല. അണക്കെട്ടിന് പതിമൂന്ന് ഷട്ടറുകളാണ് ഉള്ളത്. ജലനിരപ്പ് എത്രയടി ഉയരത്തിലെത്തുമ്പോഴാണ് ഇവയില്‍ ഓരോ ഷട്ടറുകളും പ്രവര്‍ത്തിപ്പിക്കുക എത്ര അടി ഉയരത്തില്‍വരെ തുറക്കും തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച വിശദവിവരമാണ് കേരളം ആവശ്യപ്പെടുന്നത്.
ഷട്ടറുകള്‍ ഓരോ അടി ഉയര്‍ത്തുമ്പോഴും പെരിയാറിലൂടെ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കണക്കിലെടുത്ത് തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കാന് കഴിയും. പൂര്‍ണമായും തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഷട്ടറുകള്‍ മുന്നറിയിപ്പുകളില്ലാതെ തുറന്നാല്‍ കേരളത്തില്‍ ദുരന്തസാധ്യത കൂടുതലാണ്. സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യത കേരളത്തിനാണെന്ന രീതിയിലാണ് തമിഴ്നാട് ഉപസമിതി യോഗത്തില്‍ പ്രതികരിച്ചത്. ഉപസമിതി ചേരുമ്പോള്‍ വിഷയം ഉന്നയിക്കുന്നതൊഴിച്ചാല്‍ സുപ്രീം കോടതിയെയും ഹൈപവര്‍ കമ്മിറ്റിയേയും ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ഷട്ടര്‍ പ്രവര്‍ത്തനരീതി മനസിലാക്കാന്‍ മറ്റ് ഒരു നടപടിയും കേരളവും കൈക്കൊള്ളുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: