കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ‘എഴുതാനല്ല പൊരുതാനാണ് തീരുമാനമെന്ന’ മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ഇന്നലെ നടത്തിയ കണ്ണൂര്‍ ഐജി ഓഫീസ് മാര്‍ച്ചിന് നേരെ പോലീസ് അക്രമം. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്് ഉള്‍പ്പെടെ നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, ശ്യാംപ്രസാദ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ മുഴുവന്‍ കൊലപാതകക്കേസുകളും എന്‍ഐഎ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാര്‍ച്ച്. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ഡിവൈഎസ്പി ഓഫീസിനു സമീപം പോലീസ് തടഞ്ഞു.
മാര്‍ച്ചിന്റെ ഉദ്ഘാടനത്തിന് ശേഷം യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ക്രൂരമായ അക്രമം അഴിച്ചുവിടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് പോലീസ് വാഹനങ്ങളില്‍ കയറ്റുന്നതിനിടെ പ്രവര്‍ത്തകരെ ലാത്തികൊണ്ട് അടിക്കുകയും നാഭിയിലും ജനനേന്ദ്രിയത്തിലും ചവിട്ടുകയും ചെയ്തു. പതിനാറു യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കള്ളക്കേസെടുത്തു. മാര്‍ച്ചിനെ നേരിടാന്‍ അഞ്ഞൂറോളം വരുന്ന പോലീസുകാരെയാണ് ഐജി ഓഫീസ് പരിസരത്ത് സജ്ജമാക്കി നിര്‍ത്തിയത്. വളരെ ആസൂത്രിതമായി സിപിഎം അനുകൂലികളായ പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിയ അജണ്ടയുടെ ഭാഗമാണ് സമരക്കാരെ നേരിട്ടതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: