ഇടുക്കി: വൈദ്യുതി ഉല്പാദനം കുത്തനെ കൂട്ടിയിട്ടും താഴാതെ ഇടുക്കി സംഭരണിയിലെ ജലശേഖരം കുതിക്കുന്നു. 10 അടി കൂടി വെള്ളം ഉയര്‍ന്നാല്‍ സംഭരണി തുറക്കും. ഇതിന്റെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് ഡാം സേഫ്റ്റി വിഭാഗം പ്രഖാപിച്ചു.
ഇന്നലെ രാവിലെ ഏഴിനുള്ള കണക്ക് പ്രകാരം സംഭരണിയില്‍ 2390.18 അടി വെള്ളമുണ്ട്. 85.23 ശതമാനം. മുന്‍വര്‍ഷം ഇതേസമയം ഇത് 23.21 ശതമാനമായിരുന്നു. 2190 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇടുക്കിയില്‍ സംഭരിക്കാനാകുക. ഇതില്‍ 1868.213 ദശലക്ഷം യൂണിറ്റ് ഇന്നലെ പിന്നിട്ട് കഴിഞ്ഞു.
2400 അടി എത്തിയാല്‍ സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ തുറക്കാനാണ് തീരുമാനം.
രണ്ടാം ഘട്ടത്തില്‍ 2395 എത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും, മൂന്നാം ഘട്ടത്തില്‍ 2399 എത്തുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖാപിക്കും. ഇതിന് ശേഷം ഒഴുകിയെത്തുന്ന വെള്ളം വിലയിരുത്തിയാകും 2400 കഴിയുമ്പോള്‍ തുറക്കുകയെന്ന് റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി വിഭാഗം ഡിവിഷന് നമ്പര്‍ രണ്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാലു വി.എസ.് പറഞ്ഞു. ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുമ്പോള്‍ വെള്ളം എത്തുന്ന ഭാഗങ്ങളില്‍ നിരവധി കയ്യേറ്റങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കും. ഇതിന് മുമ്പ് 1982ലും 1992ലുമാണ് ഇടുക്കി സംഭരണി തുറന്നത്. 26 വര്‍ഷത്തിന് ശേഷമാണ് അണക്കെട്ട് വീണ്ടും തുറക്കാറാകുന്നത്.
ഇത്തരത്തില്‍ തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുക ലോവര്‍പെരിയാര്‍(കല്ലാര്‍കുട്ടി) സംഭരണിയിലും പിന്നീട് ഭൂതത്താന്‍ കെട്ടിലുമാണ്. രണ്ടര ആഴ്ചയിലധികമായി ഇവ രണ്ടും നിറഞ്ഞ് കിടക്കുകയാണ്. കൂടുതല്‍ വെള്ളമെത്തുന്നത് ഈ രണ്ട് സംഭരണികള്‍ക്കും ഭീഷണിയാകും.
130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റം പവര്‍ഹൗസിലുള്ളത്. ഓരോ ജനറേറ്ററിന്റേയും പരമാവധി പ്രതിദിന ഉല്പാദനശേഷി 3.12 ദശലക്ഷം യൂണിറ്റാണ്. 18.72 ദശലക്ഷം യൂണിറ്റ് വരെ ഉല്പാദിപ്പിക്കാം. മൂന്നാം നമ്പര്‍ ജനറേറ്റര്‍ നവീകരണത്തിലാണ്. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി വാര്‍ഷിക അറ്റകുറ്റപ്പണിയിലായിരുന്ന ഒന്നാം നമ്പര്‍ ജനറേറ്റര്‍ 25 മുതല്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
ബുധനാഴ്ച മൂലമറ്റത്താകെ 14.412 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. 62.7974 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ 37.9241 ആയിരുന്നു ആഭ്യന്തര ഉത്പാദനം. അടുത്തകാലത്തെ റെക്കോര്‍ഡ് ഉല്പാദനം ആണിത്. 2013ല്‍ 40 ദശലക്ഷം വരെ ആഭ്യന്തര ഉല്പാദനം എത്തിയിരുന്നു. ഉത്പാദനം കൂട്ടി ഇടുക്കി തുറക്കാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള ശ്രമവും ഊര്‍ജിതമായി വകുപ്പ് നടത്തി വരികയാണ്. ഇന്നലെ രാവിലെ മുതല്‍ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: