കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പി.എം. മുഹമ്മദ് റിഫ അറസ്റ്റില്‍. കൊലയാളി സംഘത്തിനു സഹായം ചെയ്തുകൊടുത്ത ഫസലു എന്ന റഫസലുദ്ദീന് പോലീസിന്റെ കണ്ണുവെട്ടിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായ മറ്റൊരു പ്രതി സനീഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
മുഹമ്മദ് റിഫ ദിവസങ്ങളായി പോലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണു സൂചന. എറണാകുളം പൂത്തോട്ട എസ്എന്‍ ലോ കോളേജിലെ മൂന്നാംവര്‍ഷ നിയമവിദ്യാര്‍ഥിയായ ഇയാള്‍ കൊലപാതകം നടന്ന ജൂലൈ ഒന്നിനു മഹാരാജാസ് കോളേജ് പരിസരത്തുണ്ടായിരുന്നു. ഇതിനു ശേഷം കണ്ണൂരിലേക്ക് കടന്നു. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തെ കൊച്ചിന് ഹൗസ് കേന്ദ്രീകരിച്ചു ജില്ലയിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയതു റിഫയായിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും കൊലയാളി സംഘത്തെ ഏര്‍പ്പാടാക്കിയതിലും റിഫ സുപ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഒന്നാംപ്രതി മുഹമ്മദിന്റെ ഫോണിലേക്ക് കോളുകള്‍ പോയിട്ടുണ്ട്.
അഭിമന്യു വധത്തിന് ശേഷവും സമൂഹമാധ്യമങ്ങളില്‍ റിഫ സജീവമായിരുന്നു. അന്വേഷണം തന്റെ നേര്‍ക്ക് കൂടി തിരിയുന്നു എന്ന് മനസ്സിലായതോടെ മുഹമ്മദ് റിഫ ഫേസ്ബുക്ക് ഡിആക്ടിവേറ്റ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും, കൃത്യനിര്‍വഹണത്തിലും മുഹമ്മദ് റിഫയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അസി. സിറ്റി പോലീസ് കമ്മീഷണര്‍മാരായ സുരേഷ്കുമാര്‍, ലാല്‍ജി എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുന്നതു തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: