ഇസ്ലാമാബാദ്: പാക് പൊതു തെരഞ്ഞെടുപ്പില്‍ മുന്‍ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ തെഹരീക്ക് എ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇമ്രാന് ഖാനാകും അടുത്ത പ്രധാനമന്ത്രി. മറ്റു കക്ഷികളുമായി കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകള്‍ വേണമെന്നിരിക്കെ ഇമ്രാന്റെ പാര്‍ട്ടിക്ക് 119 സീറ്റുകളാണ്.
നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന് മുസ്ലിം ലീഗിന് 63 സീറ്റുകളാണ് ഉള്ളത്. അന്തരിച്ച ബേനസീര്‍ ഭൂട്ടോയുടെ മകന് ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്ക് 37 സീറ്റുകളും. മുംബൈ ഭീകരാക്രമണക്കേസ് സൂത്രധാരനും ലഷ്കര്‍ തലവനുമായ ഹാഫിസ് സെയ്ദിന്റെ പാര്‍ട്ടിയായ അല്ലാഹു അക്ബര്‍ തെഹരീക്കിനു വേണ്ടി മത്സരിച്ച സെയ്ദടക്കമുള്ള 265 സ്ഥാനാര്‍ഥികളും തോറ്റു. സെയ്ദിന്റെ മകന് ഹാഫിസ് തല്‍ഹാ സെയ്ദും തോറ്റവരില്‍പ്പെടുന്നു.
പ്രധാനമന്ത്രിയാകുമെന്നുറപ്പായതിനു തൊട്ടു പിന്നാലെ സൈന്യത്തിനു നന്ദി പറഞ്ഞതോടെ ഇമ്രാന് പാക് പട്ടാളത്തിന്റെ സ്ഥാനാര്‍ഥിയാണെന്ന ആരോപണം ശക്തമായി. ഇമ്രാനു വേണ്ടി സൈന്യം തെരഞ്ഞെടുപ്പില്‍ കള്ളക്കളി കളിച്ചുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
കശ്മീര്‍ പ്രധാന വിഷയം: ഇമ്രാന്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റവും സുപ്രധാന വിഷയം കശ്മീര്‍ പ്രശ്നം തന്നെയാണെന്ന് ഇമ്രാന് ഖാന്. തെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായ സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാന്.
30 വര്‍ഷമായി ഇന്ത്യന്‍ സൈന്യം കശ്മീരില്‍ കൊടിയ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. പ്രശ്നം ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഇന്ത്യയിലെ നേതൃത്വം സന്നദ്ധമാണെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ആഗ്രഹമുണ്ട്. ഇന്ന് സകല അക്രമത്തിനും പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഏകപക്ഷീയമായ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം മെച്ചപ്പെടണം. തന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ വില്ലനായി ചിത്രീകരിക്കുകയാണെന്നും ഇമ്രാന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: