ന്യൂദല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മൂത്രനാളിയിലെ അണുബാധയെ തുടര്‍ന്നുണ്ടായ പനിയും മറ്റ് വാര്‍ധക്യസഹജമായ അസുഖങ്ങളുമാണ് കാരണം. കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരടങ്ങിയ പ്രത്യേക സംഘം ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ വച്ചാണ് ചികിത്സ നല്‍കുന്നത്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കരുണാനിധിയുടെ രോഗ വിവരങ്ങള്‍ തിരക്കി. കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനെയും കനിമൊഴിയെയും അദ്ദേഹം ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തിരക്കിയത്. ഇക്കാര്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ച പ്രധാനമന്ത്രി കരുണാനിധിക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഒരുക്കുമെന്നും അദ്ദേഹത്തിന്റെ രോഗമുക്തിക്കായി പ്രാര്‍ത്ഥിക്കുന്നെന്നും ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ അഞ്ച് ദിവസത്തെ ആഫ്രിക്കന്‍ പര്യടനത്തിലാണ് മോദി.
94 വയസുകാരനായ കരുണാനിധിയുടെ ആരോഗ്യനില കഴിഞ്ഞ ദിവസം മുതലാണ് മോശമായത്. കടുത്ത പനിയും മൂത്രത്തിലെ അണുബാധയും അദ്ദേഹത്തിന്റെ സ്ഥിതി മോശമാക്കുകയായിരുന്നു. കരുണാനിധിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിനുകളൊന്നും ഇന്ന് പുറത്തുവിട്ടിട്ടില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ച് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: