കോട്ടയം: തെറ്റ് ചെയ്തെന്ന് തെളിഞ്ഞാല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ഉണ്ടാകുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷനും ബോംബെ ആര്‍ച്ച്ബിഷപ്പുമായ ഒസ്വാള്‍ഡ് ഗ്രേഷ്യസ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാര്‍പാപ്പയുടെ തീരുമാനം വരുമെന്ന് ഒസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞതായി ഡെക്കാണ് ക്രോണിക്കിള്‍ റിപ്പോര്‍ട്ടുചെയ്തു.
സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പോപ്പിനെ സഹായിക്കാനുള്ള ഒമ്പതംഗ കൗണ്‍സില്‍ ഓഫ് കാര്‍ഡിനല്‍സില്‍ (സി9) അംഗമാണ് കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്.
വത്തിക്കാന്റെ ഇന്ത്യന്‍ പ്രതിനിധി അപ്പസ്തോലിക് നൂണ്‍ഷ്യോ ഗിയബാറ്റീസ്ത ദിക്വാത്രോ അന്വേഷിച്ചില്ലെങ്കില്‍ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ് ഓഫ് ഇന്ത്യ (സിസിബിഐ) അന്വേഷിക്കുമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. സിസിബിഐ സമാന്തര അന്വേഷണം നടത്തില്ല. വത്തിക്കാന്‍ നൂണ്‍ഷ്യോയുമായി സംസാരിച്ചശേഷം അന്വേഷണ രീതി തീരുമാനിക്കും. കേസില്‍ നീതി ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യും.
കന്യാസ്ത്രീ വത്തിക്കാനിലെ കോണ്ഗ്രിഗേഷന് ഓഫ് ഫെയ്ത്ത് പ്രീഫെക്ടിന് പരാതി ഇമെയില്‍ ചെയ്തോ എന്ന് അറിയില്ലെന്ന് കര്‍ദ്ദിനാള്‍ മറുപടി പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നുള്ള വിവരമേ അറിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: