ന്യൂദല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നശീലം മാറ്റാന്‍ ഒരുങ്ങിക്കോളു. സ്വദേശീയരുടെ ഈ ശീലം മാറ്റാനൊരുങ്ങുകയാണ് റെയില്‍വെ. ഇതിന്റെ ഭാഗമായി ഇനിമുതല്‍ പാന്‍ട്രിക്കാര്‍ വരുമ്പോള്‍ ഭക്ഷണം മാത്രമല്ല, അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ ഒരു കവര്‍ കൂടി കൊണ്ടുവരും.
വിമാനയാത്രയ്ക്കു സമാനമായ സൗകര്യങ്ങളും വൃത്തിയും നടപ്പാക്കാനാണ് റെയില്‍വെ മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്മാന് അശ്വിനി ലോഹാനി അറിയിച്ചു. ജൂലൈ 17ന് നടന്ന ഡിവിഷന് തല ഓഫീസര്‍മാരുടെയും ബോര്‍ഡ് അംഗങ്ങളുടെയും മീറ്റിംഗിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമുണ്ടായത്.
സാധാരണയായി യാത്രക്കാര്‍ ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റുകളും കവറുകളും പഴത്തൊലികളും മറ്റും സീറ്റിനടിയിലേക്ക് വയ്ക്കും. ഇതെല്ലാം കോച്ചുകളിലൂടെ അലക്ഷ്യമായി കിടക്കുന്നുണ്ടാകും. ഇതില്‍ തട്ടി പാന്ട്രിക്കാരും യാത്രികര്‍ തന്നെയും വീണ് പരിക്കേല്‍ക്കുക പതിവാണ്. പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ ഇതിന് മാറ്റം വരും. പാന്‍ട്രിക്കാര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബാഗില്‍ എല്ലാവര്ക്കും അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാം.
പാന്‍ട്രി ഇല്ലാത്ത ട്രെയിനുകളില്‍ ശുചീകരണത്തൊഴിലാളികളാകും ക്യാരിബാഗുമായി എത്തുകയെന്നും ലോഹാനി പറഞ്ഞു. ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ കരാര്‍ എടുത്തവര്‍ തന്നെയാണ് ക്യാരി ബാഗുകള്‍ കൊണ്ടുവരേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: