ജറുസലേം: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാക്കി ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം. നാലുവര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്.
ഗാസയില്‍ ഇസ്രായേലി സേന വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായിരുന്നു ദക്ഷിണ ഇസ്രായേലിലേക്ക് ഹമാസിന്റെ ആക്രമണം. വടക്കന്‍ ഗാസയിലെ ഹനൗന്‍ നഗരത്തിലെ ഒരു വീട് ലക്ഷ്യമിട്ടാണ് ഇസ്രായേലി സേന മിസൈലുകള്‍ തൊടുത്തുവിട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇസ്രായേലി സേന തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം പത്തൊന്‍പതായി. റോക്കറ്റുകള്‍ നിരന്തരം വന്നു പതിച്ചതോടെ ഭയചകിതരായ ജനങ്ങള്‍ വീടുകള്‍ വിട്ട് ഓടി. ഈ ആക്രമണത്തോടെ ഗാസയ്ക്കു നേരെയുള്ള സൈനികനീക്കം ഇസ്രായല്‍ ശക്തമാക്കുകയായിരുന്നു.
മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ അഹമ്മദ് അല്‍ ജാബരി കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായത്. ജാബരിയുടെ മകന് ഉള്‍പ്പടെ 13 പാലസ്തീന് പൗരന്മാര് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: